പീഡനത്തിന് ഇരയായ 15കാരി യുട്യൂബ് വിഡിയോ നോക്കി പ്രസവിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി
Mail This Article
നാഗ്പുർ ∙ മഹാരാഷ്ട്രയിലെ നാഗ്പുരിൽ പീഡനത്തിന് ഇരയായതായി സംശയിക്കുന്ന പതിനഞ്ചുകാരി, യുട്യൂബ് വിഡിയോ നോക്കി കുഞ്ഞിനു ജന്മം കൊടുത്തതായി പൊലീസ്. പ്രസവത്തിനു പിന്നാലെ പെൺകുട്ടി കുഞ്ഞിനെ കൊലപ്പെടുത്തി ഒളിപ്പിച്ചു. ലൈംഗിക പീഡനത്തിന് ഇരയായി കുഞ്ഞിനു ജന്മം നൽകേണ്ടി വന്നതിന്റെ നാണക്കേടാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിവരം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ വ്യക്തിയാണ് കുഞ്ഞിന്റെ പിതാവെന്നാണ് പൊലീസ് ഭാഷ്യം.
പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന വിവരം അമ്മയ്ക്കു പോലും അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഗർഭകാലത്തെ ശാരീരിക വ്യത്യാസങ്ങൾ പെൺകുട്ടി മറച്ചുവച്ചത്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഗർഭിണിയായ വിവരം രഹസ്യമാക്കി വച്ച പെൺകുട്ടി, അത് രഹസ്യമായിത്തന്നെ തുടരുന്നതിനാണ് വീട്ടിൽത്തന്നെ പ്രസവിക്കുന്നതിനുള്ള മാർഗം തേടിയത്. ഇതിന്റെ ഭാഗമായി ഇവർ യുട്യൂബിൽ സേർച്ച് ചെയ്ത് വിഡിയോകൾ കണ്ടു. തുടർന്ന് മാർച്ച് രണ്ടിന് വീട്ടിൽവച്ച് പെൺകുട്ടി കുഞ്ഞിനു ജന്മം നൽകി. പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു കടലാസ് പെട്ടിക്കുള്ളിലാക്കി മൃതദേഹം ഒളിപ്പിച്ചു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയിൽ ചില വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ട അമ്മ അതേക്കുറിച്ചു ചോദിച്ചു. ഇതോടെയാണ് പ്രസവിച്ച വിവരം ഉൾപ്പെടെ പെൺകുട്ടി അമ്മയെ അറിയിച്ചത്. പിന്നാലെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
English Summary: Nagpur Teen Gives Birth After Watching Online Videos, Kills Baby, Says Police