ഒരു മാസത്തിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അടയ്ക്ക മോഷ്ടാവ് പിടിയിൽ
Mail This Article
കോഴിക്കോട് ∙ ഒരു മാസത്തിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവ് പിടിയിൽ. കൂടത്തായി സ്വദേശി പൂവോട്ടിൽ അബ്ദുൽ ഷെമീർ (37) ആണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. ഓമശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽനിന്നും ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക മോഷ്ടിക്കപ്പെടുന്നത് പതിവായിരുന്നു. ഇന്നു രാവിലെ മോഷ്ടിച്ച അടയ്ക്കയുമായി മുക്കത്ത് വിൽപന നടത്താനെത്തിയ പ്രതിയെ മുക്കം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
ആറു മാസങ്ങൾക്കു മുൻപ് രാത്രി, ഓമശേരിയിൽ വച്ച് മോഷ്ടിച്ച അടയ്ക്കയുമായി വരുന്നതിനിടെ പ്രതി നാട്ടുകാരുടെ മുൻപിൽപെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ മുക്കം, മണാശേരി, ഓമശേരി തുടങ്ങിയ സ്ഥലങ്ങളിൽ പണിനടക്കുന്ന ആളൊഴിഞ്ഞ ബഹുനില കെട്ടിടങ്ങളുടെ മുകളിൽ ആയിരുന്നു ഇയാളുടെ താമസം. മൂന്നു മാസങ്ങൾക്കു മുൻപ് ഓമശേരി പുത്തൂരിൽ വച്ചു ബൈക്ക് മോഷ്ടിച്ച പ്രതി, മണാശേരിയിൽ വച്ചു പിടിയിലാകുമെന്നുറപ്പായതോടെ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടിരുന്നു.
മോഷണം നടന്ന വീടുകളിലും മോഷണമുതൽ വിൽപന നടത്തിയ കടകളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹൻ പറഞ്ഞു. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary: Areca nut Thief held in Kozhikode