ADVERTISEMENT

പാലക്കാട് ∙ അമേരിക്കയുടെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയർ അഡ്മിനിസ്ട്രേഷന്റെ( നോവ) ആദ്യപ്രവചന റിപ്പോർട്ടിൽ പറയുന്നതുപോലെ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ,ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ജൂലൈ–ഓഗസ്റ്റ് മാസകാലയളവിൽ മഴ അവധി (ബ്രേക്ക്) എടുക്കുമോ? രാജ്യത്തെ ചില മുതിർന്ന കാലാവസ്ഥ ശാസ്ത്രജ്ഞരും ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിന്റെ (ഐഎംഡി) ആദ്യഘട്ട നിരീക്ഷണം കൂടി വന്നാലേ വിഷയത്തിൽ കൂടുതൽ വ്യക്തത വരൂ

എൽനിനോ പ്രതിഭാസത്തെക്കുറിച്ചുളള വ്യക്തമായ സൂചനകളും മഴയുടെ ഇടവേളയുടെ ദൈർഘ്യ സാധ്യതയും അടുത്തമാസം പകുതിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കാലവർഷത്തിന് ഇടവേളയുണ്ടായാൽ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. മറിച്ച്,അടുത്ത നിരീക്ഷണത്തിൽ സാധാരണരീതിയിലുളള കാലവർഷമാണ് പൊതുവിലയിരുത്തലെങ്കിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എന്നാൽ,പ്രവചന റിപ്പോർട്ടുകൾക്കും നിഗമനങ്ങൾക്കും ഉപരി നിലവിലുളള അന്തരീക്ഷം നൽകുന്ന സൂചന അത്ര പന്തിയല്ലെന്നാണ് വിവിധ ഏജൻസികളുടെ നിരീക്ഷണങ്ങൾ.

∙ കാലവർഷത്തിന്റെ രണ്ടാം ഘട്ടം നിർണായകം

കേരളത്തിന്റെ സാഹചര്യത്തിൽ മഴ ഏറ്റവും ആവശ്യമായ സാഹചര്യമാണ് ജൂലൈ–ഓഗസ്റ്റ്. കിണറുകളും കുളങ്ങളും അരുവികളും നിറയുന്ന സമയവും ഉറവകൾ ഉണ്ടാകുന്നതും ഈ കാലയളവിലെ മഴയിലാണ്. ഇറക്കിയ കൃഷി തഴച്ചുവളരുന്നതും ഈ സമയത്തുതന്നെ. മണ്ണിൽ സമൃദ്ധി നിറയ്ക്കുന്നതാണ് ഈ ദിവസങ്ങൾ. കാലവർഷത്തിന്റെ രണ്ടാംഘട്ടമാണ് കേരളത്തിന് പച്ചപ്പും ആരോഗ്യവും പുഷ്ടിയും നൽകുന്നതിൽ പ്രധാനം.

യൂറോപ്യൻ കാലാവസ്ഥാ ഏജൻസികളുടെ ആദ്യ നിരീക്ഷണവും കണക്കുമനുസരിച്ച് മൺസൂണിൽ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും സാധാരണ മഴ ലഭിക്കുമെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും മുൻ വർഷങ്ങളിലെ അനുഭവത്തിൽ നോവയുടെ പ്രവചനത്തിനാണ് മുൻതൂക്കം ലഭിക്കാറുള്ളതെന്നു വിദഗ്ധർ പറയുന്നു. അതിനാൽ, ഉരുക്കുന്ന ഉഷ്ണത്തിനും ഒറ്റപ്പെട്ട വേനൽമഴക്കുമപ്പുറം, കാലവർഷം എങ്ങനെയായിരിക്കും, ഏത്രത്തോളമാകും എന്നതാണ് പ്രധാന ചർച്ച. മൺസൂണിനെക്കുറിച്ചുളള ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി)ആദ്യ നിരീക്ഷണ റിപ്പോർട്ട് അടുത്തദിവസം പുറത്തുവരുമെന്നാണു വിവരം. ഏകദേശസ്ഥിതി അതിൽ നിന്നു ലഭ്യമാകും. രണ്ടാമത്തെ റിപ്പോർട്ടോടെയാണ് അതിനു കൂടുതൽ വ്യക്തത വരിക. നോവയുടെ രണ്ടാമത്തെ പ്രവചന റിപ്പോർട്ട് മേയ് 11 നു പുറത്തുവരും.

∙ ഏറെ പ്രകടം എൽനിനോ പ്രതിഭാസം

നോവ റിപ്പോർട്ടനുസരിച്ച് എൽനിനോ പ്രതിഭാസത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ മൺസൂൺ കാറ്റിന്റെ ദിശ മാറിമറിയാം. ദക്ഷിണേഷ്യൻ ഭാഗത്തുനിന്നുളള ചൂടുകാറ്റ് കിഴക്കുനിന്നും മൺസൂൺകാറ്റ് തെക്കും പടിഞ്ഞാറുനിന്നും എത്തുന്നതിനാൽ ചുടുകാറ്റിനാകും മേൽക്കൈ. ഹിമപാളികൾ വൻതോതിൽ ഉരുകുന്നതിനാൽ കടലുകളിൽ ജലം ഉയരുന്നതിനനുസരിച്ച് ചൂടിന്റെ അളവും വൻതോതിലാകും. പസഫിക് സമുദ്ര മേഖലയിൽ താപനില കൂടി നിൽക്കുന്ന അവസ്ഥയാണ് എൽനിനോ എന്നു പറയുന്നത്.

നിലവിലെ റിപ്പോർട്ടനുസരിച്ച് എൽനിനോ ഗ്രാഫ് നോക്കിയാൽ കാലവർഷം തുടങ്ങുന്ന ജൂൺമാസത്തിൽ കാര്യമായ പ്രശ്നമുണ്ടാകില്ല. എന്നാൽ ,അതിന്റെ വ്യാപനതോതനുസരിച്ച് ജൂലൈ–ഓഗസ്റ്റ് കാലയളവിലാണ് എൽനിനോയുടെ ഏറ്റവും തീവ്രതയുണ്ടാകുക. അതായത് ഈ കാലയളവിൽ മഴ പിൻവാങ്ങാൻ സാധ്യതയുണ്ട്. .പിന്നീട് എപ്പോൾ, ഏതുരീതിയിൽ തിരിച്ചെത്തുമെന്നും അതത് സമയത്തെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയേ പ്രവചിക്കാനാകൂ.

എൽനിനോ പ്രതിഭാസം വളരെയധികം പ്രകടമാണെന്ന് നോവ ഡേറ്റയുൾപ്പെടെ വിവരിക്കുന്നു. ഇപ്പോഴത്തെ ഘടകങ്ങൾ അടിസ്ഥാനമാക്കിയുളള വിശകലനത്തിൽ അത് ഇന്ത്യൻ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മൺസൂൺകാറ്റിന്റെ ഗതിവിഗതികളിൽ പ്രധാന വഴിയായ ആഫ്രിക്കൻമേഖലയിൽ സമുദ്രത്തിൽ അസാധാരണചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. ഉഷ്ണക്കാറ്റ് കാലവർഷക്കാറ്റിലെ നീരാവിയെ വലിച്ചെടുക്കുന്നതിനാൽ മോശമില്ലാതെ മഴ ലഭിക്കേണ്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇപ്പോൾ വരൾച്ചാഅന്തരീക്ഷമാണ്.

രൂക്ഷമായ ജലക്ഷാമവും അതേ തുടർന്നുള്ള രോഗങ്ങളും കാരണം ആഫ്രിക്കയിലെ പല സ്ഥലത്തുനിന്നും ആളുകളെ മാറ്റി പാർപ്പിച്ചുതുടങ്ങി. ഫെബ്രുവരി മുതൽ ഇവിടെ ശക്തമായ ഉഷ്ണമാണ്. ചൂടുകാറ്റ് മേഘങ്ങൾ ഉണ്ടാകുന്നതിനെ പ്രതികുലമായി ബാധിച്ചു. ആഫ്രിക്കൻ മേഖലയിൽ മൺസൂൺ ശക്തിയാർജിച്ച വർഷങ്ങളിൽ ഇന്ത്യയിലും അത് ശക്തമായിരുന്നുവന്ന് മേഖലയിൽ യൂറോപ്യൻ സ്പേസ് ഏജൻസി മൺസൂൺ പ്രോജക്റ്റ് മുൻ ഡയറക്ടറും മണിപ്പാൽ സർവകലാശാല വിസിറ്റിങ് പ്രഫസറുമായ ഡോ. എം.കെ.സതീഷ് കുമാർ നിരീക്ഷിക്കുന്നു.
മിഡിൽ ഈസ്റ്റിൽ പൊടിക്കാറ്റ് ശക്തമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവചനങ്ങൾ നോക്കുമ്പോൾ മൊത്തത്തിൽ ഉഷ്ണതരംഗത്തിന്റെ അന്തരീക്ഷമാണ് കാണുന്നത്. ശ്രീലങ്കൻ കടൽമേഖലയിലെ മാറ്റവും മൺസൂൺകാറ്റിന്റെ കാര്യത്തിൽ പ്രധാനമാണ്. ഇതെല്ലാം ബംഗാൾ ഉൾക്കടലിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് നിർണായകം. അത് കാലവർഷത്തിൽ അതിപ്രധാനമാണെങ്കിലും അതേക്കുറിച്ചറിയാൻ കുറച്ചുകൂടി കഴിയണം.

∙ കാർമേഘം ഉണ്ടാകുന്നതിലും തടസ്സം

2016 നുശേഷം എൽനിനോ പ്രതിഭാസത്തിന്റെ ഏറ്റവും ശക്തമായ അവസ്ഥ ഇത്തവണയുണ്ടാകാമെന്നാണ് വിവിധ സ്വകാര്യ ഏജൻസികളുടെയും നിരീക്ഷണം. ആറുമാസംവരെ അതിന്റെ സ്വാധീനം നീണ്ടുനിൽക്കാം. മേയ്– ജൂലൈ മാസങ്ങളിൽ എൽനിനോ വ്യാപനം 62 % വരെ എത്താം. ഇതുവഴി ശാന്തസമുദ്രത്തിലുണ്ടാകുന്ന കനത്ത ചൂട് മിക്ക രാജ്യങ്ങളിലെയും കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിൽ അത് ജൂലൈ–ഓഗസ്റ്റ് മാസത്തിലായിരിക്കും. മറ്റേതെങ്കിലും പ്രതിഭാസം എൻനിനോയുടെ തീവ്രത കുറയ്ക്കാനുളള സാധ്യതയും ഇല്ലാതില്ല.

ഇപ്പോൾ തന്നെ അറബിക്കടലിന്റെ ചൂട് ഏതാണ്ട് 30 ഡിഗ്രിയോളമെത്തി. ചൂട് ഉയരുംതോറും കടൽവെളളം വികസിക്കും. സാധാരണ ഈ സമയത്ത് തീരദേശത്ത് ഇടിമിന്നലും പിന്നാലെ തണുത്തകാറ്റും ഉണ്ടാകാറുണ്ട്. ഇത്തവണ അത് അനുഭവപ്പെടുന്നില്ല. വെളളം കൂടുതൽ ചൂടായതോടെ മീനുകൾ ആഴക്കടലിലേയ്ക്കു മാറിയ സ്ഥിതിയുമുണ്ട്. കടലും കരയും തമ്മിലുളള ചൂടിന്റെ തോത് കുറഞ്ഞതോടെ കടലിൽ നിന്ന് ഉണ്ടാകാറുളള തണുത്തകാറ്റ് ഇപ്പോഴില്ലാത്തത് കാർമേഘം ഉണ്ടാകുന്നതിനും തടസമാണ്.

English Summary: 'El Nino' threat looms over monsoon; National Oceanic and Atmospheric Administration warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com