ഏഴുവര്‍ഷത്തിനു ശേഷം മോദിയുമായി വേദി പങ്കിട്ട് ശരദ് പവാർ; വിമർശനം – വിഡിയോ
Mail This Article
പുനെ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് പ്രതിപക്ഷ നേതൃനിരയിലെ മുതിർന്ന നേതാവ് ശരദ് പവാർ. മോദി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന ചില പ്രതിപക്ഷപാർട്ടികളുടെ തീരുമാനം നിലനിൽക്കുമ്പോഴാണ് ശരദ് പവാർ മോദിയുമായി പുനെയിൽ വേദി പങ്കിട്ടത്.
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഡൽഹിയിൽ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. ശരദ് പവാറും മോദിയും സൗഹൃദം പങ്കിടുന്നതിന്റെ വിഡിയോയും എത്തി. യോഗം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപ് ശരദ് പവാറിന് അടുത്തെത്തി നരേന്ദ്ര മോദി അദ്ദേഹവുമായി സൗഹൃദസംഭാഷണം നടത്തി. പ്രതിപക്ഷ നിരയിലെ ഐക്യമാണ് ശരദ് പവാറിലൂടെ വ്യക്തമാകുന്നതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
ലോക്മാന്യ തിലക് സ്മാരക മന്ദിർ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ശരദ് പവാർ. വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മോദിക്ക് ലോക്മാന്യ തിലക് ദേശീയ പുരസ്കാരം ലഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ബിജെപി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, അടുത്തിടെ എൻസിപി പിളർത്തി ബിജെപിയുമായി കൈകോർത്ത അജിത് പവാർ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.
ഏഴുവർഷം മുൻപാണ് ശരദ് പവാറും നരേന്ദ്ര മോദിയും ഒരുമിച്ച് വേദി പങ്കിട്ടത്. കോൺഗ്രസും ശിവസേന താക്കറെ വിഭാഗവും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കരുതെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾക്കു മുൻപു തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി മോദിയെ ക്ഷണിച്ചതിനാൽ ഇതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കില്ലെന്ന് ശരദ് പവാർ വ്യക്തമാക്കി. പവാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ദൂരീകരിക്കാന്‍ അദ്ദേഹത്തിന് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാമായിരുന്നു എന്ന് ശിവസേന താക്കറെ വിഭാഗം പ്രതികരിച്ചു.
English Summary: Narendra Modi And Sharad Pawar On Stage At Pune