പേരു മാറ്റാനല്ല, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കൂ: ഇന്ത്യ–ഭാരത് വിവാദത്തിനിടെ ചൈന
Mail This Article
ന്യൂഡൽഹി∙ പേരു മാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചയാണ് ഇന്ത്യ നടത്തേണ്ടതെന്ന് ചൈന. ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ചൈനയുടെ പരാമര്‍ശം. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
സമ്പദ്‌വ്യവസ്ഥയിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാനാകൂ. വിദേശ നിക്ഷേപം കൂട്ടാനായി കൂടുതൽ ഉദാരമായ വ്യാപാരനയം ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്. വിദേശ നിക്ഷേപകർക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനുള്ള സൗകര്യം നല്‍കണം. ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലാണെന്നും ഈ അവസരത്തിൽ പേരു മാറ്റുന്നതിനേക്കാൾ ഇത്തരം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റാന്‍ കേന്ദ്രസർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടിഷുകാർ നൽകിയതാണെന്നും കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്നതാണെന്നും ബിജെപി നേതാക്കൾ പറയുന്നു. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്നും അഭ്യൂഹം ഉയർന്നിരുന്നു. വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നിര്‍ദേശം നൽകി.
English Summary: 'More important issues': China's advice on India-Bharat naming row ahead of G20