‘കൂടുതൽ റിപ്പോർട്ടർമാർ വേണ്ട’: യുഎസിന്റെ അഭ്യർഥന ഇന്ത്യ നിരസിച്ചെന്ന് റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ജോ ബൈഡനൊപ്പം കൂടുതൽ മാധ്യമ പ്രതിനിധികളെ ഇന്ത്യ അനുവദിച്ചില്ലെന്നു യുഎസ്. പ്രസിഡന്റിന്റെ കൂടെ യാത്ര ചെയ്യാൻ കൂടുതൽ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്ന വൈറ്റ് ഹൗസിന്റെ അഭ്യർഥന ഇന്ത്യ നിരാകരിച്ചെന്നാണു റിപ്പോർട്ട്.
ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റിപ്പോർട്ടർമാർക്കു ചോദ്യങ്ങൾ ചോദിക്കാൻ അവസരം വേണമെന്ന ആവശ്യവും നിരസിക്കപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ രാജ്യാന്തര മാധ്യമമായ സിഎൻഎന്നിനോടു പറഞ്ഞു. ഉച്ചകോടിക്കു മുന്നോടിയായി വെള്ളിയാഴ്ച ഡൽഹിയിലെത്തിയ ബൈഡനുമായി മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച.
‘‘പതിവിൽനിന്ന് അൽപം അസാധാരണമായ കൂടിക്കാഴ്ചയാണിത്. സാധാരണമട്ടിലുള്ള ഉഭയകക്ഷി സന്ദർശനമല്ല. കൂടിക്കാഴ്ചയുടെ ‘പൂൾ സ്പ്രേയ്ക്ക്’ യുഎസ് ഭരണകൂടം ശ്രമിച്ചതാണ്. വൈറ്റ് ഹൗസിൽ ബൈഡൻ നേതാക്കളെ സ്വീകരിക്കുമ്പോൾ ഇതു പതിവാണ്.’’– യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രതികരിച്ചു. യുഎസ് പ്രസിഡന്റിനെയോ മുതിർന്ന ഉദ്യോഗസ്ഥരെയോ വിദേശ നേതാക്കൾ കാണാനെത്തുമ്പോൾ മാധ്യമ പ്രവർത്തകർക്കും ഫൊട്ടോഗ്രാഫർമാർക്കും സന്ദർശനം അനുവദിക്കുന്നതിനെയാണ് ‘പൂൾ സ്പ്രേ’ എന്നു വിശേഷിപ്പിക്കുന്നത്.
English Summary: G20 2023: India denied request for more press access, claims White House: Report