മണിപ്പുരിൽ 2 വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസ്: പ്രധാന പ്രതിയെന്ന് കരുതുന്നയാൾ പൂണെയിൽ പിടിയിൽ
Mail This Article
ന്യൂഡൽഹി∙ മണിപ്പുരിൽ രണ്ടുവിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെന്നു കരുതുന്ന 22 കാരൻ പൂണെയിൽ പിടിയിൽ. പൗലുൻമാങ് എന്നയാളെയാണു സിബിഐയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളെ അസമിലെ ഗുവാഹത്തിയിലേക്ക് എത്തിച്ചു. ഒക്ടോബർ 16 വരെ യുവാവിനെ കസ്റ്റഡിയിൽവയ്ക്കാൻ സിബിഐയ്ക്കു കോടതി അനുവാദം നൽകി. സംഭവത്തിൽ നാലുപേരെ ഒക്ടബോർ ഒന്നിന് ചുരാചന്ദ്പുരിൽ നിന്നു സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
മെയ്തെയ് വിഭാഗത്തിൽപ്പെട്ട 17 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള ആൺകുട്ടിയെയുമാണ് ജൂലൈയിൽ കാണാതായത്. കാണാതായ ഇരുവരും പുൽത്തകിടിയിലിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിനു സമീപത്തു വിദ്യാർഥികൾ ഇരിക്കുന്നതാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാം. പിന്നീട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ നിലത്തു കിടക്കുന്ന മറ്റൊരു ചിത്രവും പ്രചരിച്ചിരുന്നു.