ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ കാൺപുരിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ മരണത്തിനു പിന്നിൽ അധ്യാപികയുടെ കാമുകനാണെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ വീട്ടുകാർക്കു മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് അയച്ചതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന രീതിയിൽ കത്തു കിട്ടിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് രാത്രി തന്നെ കണ്ടെത്തുകയും ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവു ലഭിച്ചത്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി, ട്യൂഷൻ ടീച്ചറുടെ കാമുകനായ പ്രഭാത് ശുക്ലയോടൊപ്പം സമീപത്തെ സ്റ്റോർ റൂമിൽ പ്രവേശിച്ചതായി കണ്ടെത്തിയിരുന്നു. അധ്യാപികയായ രചിത വിളിക്കുന്നുണ്ടെന്നു പറഞ്ഞ് പ്രഭാത് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു. 20 മിനിറ്റിനു ശേഷം പ്രഭാത് തനിയെയാണ് അവിടെനിന്നും തിരികെയിറങ്ങിയത്. പിന്നാലെ ഇയാൾ വസ്ത്രം മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ ട്യൂഷൻ ക്ലാസിനായി പോയ കുട്ടി രാത്രിയായിട്ടും മടങ്ങിയെത്തിയില്ല. രാത്രി ഒൻപതു മണിയോടെ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് കത്തു ലഭിച്ചു. പിന്നാലെ വീട്ടുകാർ പൊലീസിൽ അറിയിക്കുകയും തുടർന്ന് രചിതയെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്തു. തുടക്കത്തിൽ കുറ്റസമ്മതം നടത്തിയില്ലെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ പ്രതികൾ സംഭവം തുറന്നു പറഞ്ഞു. സ്റ്റോർ റൂമിൽവച്ച് കൊലപാതകം നടത്തിയ പ്രതികൾ കുട്ടിയുടെ മൃതദേഹം ഫസൽഗഞ്ച് പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രഭാതിനേയും ട്യൂഷൻ ടീച്ചർ രചിതയേയും ഇവരുടെ സുഹൃത്തായ ആര്യനേയും പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിനു ശേഷമാണ് പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് കത്തയച്ചതെന്നും കേസ് വഴിതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

English Summary:

Kanpur Class 10 Boy Murdered By Teacher's Lover; 'Ransom Note' Planted To Misguide Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com