ADVERTISEMENT

ന്യൂഡൽഹി ∙ ഖത്തറിൽവച്ച് ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന ആരോപണം നിഷേധിച്ച്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് നാവികസേനാ മുൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ. ആരോപിക്കപ്പെട്ട ചാരപ്രവർത്തനവുമായി ഇവർക്ക് ബന്ധമൊന്നുമില്ലെന്നും  ഇവരുടെ പങ്കു തെളിയിക്കുന്ന യാതൊരു തെളിവും ഖത്തറിന്റെ കൈവശമില്ലെന്നും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ സംയുക്ത പ്രസ്താവനയിലാണ്, വധശിക്ഷ വിധിക്കുന്നതിലേക്കു നയിച്ച എല്ലാ കുറ്റാരോപണങ്ങളും ആരോപണവിധേയരുടെ കുടുംബാംഗങ്ങൾ നിഷേധിച്ചത്.

‘‘ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ എട്ട് മുൻ ഉദ്യോഗസ്ഥരും ഇസ്രയേലിനായി ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടില്ല. ഖത്തർ നാവിക സേനയ്ക്കു പരിശീലനം നൽകുന്നതിനും ആ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അവർ പോയത്. അവർക്ക് ചാരപ്രവർത്തനത്തിൽ ഏർപ്പെടാനാകില്ല. ഖത്തറിന്റെ കൈവശം ആരോപണങ്ങൾക്കുള്ള യാതൊരു തെളിവുമില്ല’’ – കുടുംബാംഗങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഇവർക്കു പരമാവധി നിയമസഹായം ലഭ്യമാക്കാൻ ദോഹയിലെ ഇന്ത്യൻ എംബസി ശ്രമം തുടരുകയാണ്. ഖത്തർ സർക്കാരിന്റെ മുൻ അഭിഭാഷകൻ അടക്കമുള്ളവരുമായി എംബസി അധികൃതർ ചർച്ചയ്ക്കു ശ്രമിക്കുന്നുണ്ട്. കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിന്റെ വിധിക്കെതിരെ അപ്പീൽ നൽകുന്നതിനു പുറമേ, ഖത്തർ ഭരണാധികാരിക്കു ദയാഹർജി നൽകുന്നതുൾപ്പെടെ നിയമവഴികളാണ് എംബസി തേടുന്നത്.

വധശിക്ഷ ഖത്തർ നടപ്പാക്കുന്നതു വിരളമാണെന്നത് ആശ്വാസകരമാണ്. എങ്കിലും വധശിക്ഷയ്‌ക്ക്‌ ഇളവു ലഭിക്കുകയാണ് പ്രധാനമെന്നും എംബസി കരുതുന്നു. കുറ്റവാളികളെ പരസ്‌പരം കൈമാറാനും അതതു രാജ്യത്തെ ജയിലുകളിൽ തടവുശിക്ഷ നൽകാനുമുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിൽ 2015 ൽ ഒപ്പുവച്ച കരാർ.

ചാരവൃത്തിക്കു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്.

English Summary:

"They Went To Build Qatar's Security": Families Of Indian Navy Veterans On Death Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com