പറഞ്ഞതിൽ മാറ്റമില്ല; സഭയ്ക്ക് അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ട്: വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി
Mail This Article
തൃശൂർ∙ തൃശൂർ അതിരൂപതയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സഭയ്ക്ക് അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ആരെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപതയുടെ നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പുർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലും ഉത്തർപ്രദേശിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച ലേഖനം, മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ചോദിച്ചിരുന്നു.