ഇംഫാൽ വിമാനത്താവള റൺവേയിൽ അജ്ഞാത ഡ്രോണുകൾ; 3 വിമാനങ്ങൾ വൈകി, രണ്ടെണ്ണം വഴിതിരിച്ചുവിട്ടു
Mail This Article
ഇംഫാൽ ∙ വിമാനത്താവളത്തിലെ റൺവേയിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തി. വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതോടെ മൂന്നു മണിക്കൂർ വൈകിയാണ് വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്. ഇംഫാലിൽ ഇറങ്ങേണ്ട രണ്ടു വിമാനങ്ങൾ കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും വഴിതിരിച്ചുവിട്ടു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് റൺവേയിൽ ഡ്രോണുകൾ കണ്ടെത്തിയത്. ഉടനെ വ്യോമപാത അടച്ച് എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കി. വ്യോമപാത അടച്ചത് പതിനായിരത്തോളം യാത്രക്കാരെയാണ് ബാധിച്ചത്. രണ്ട് എയർ ഇന്ത്യ വിമാനവും ഒരു ഇൻഡിഗോ വിമാനവുമാണ് ഡ്രോണുകൾ കണ്ടതിനെ തുടർന്ന് വൈകിപ്പിച്ചത്. വിമാനത്താവളത്തിന്റെ നിയന്ത്രണം വിമാനത്താവള അതോറിറ്റിയിൽനിന്ന് വ്യോമസേന ഏറ്റെടുത്തിരുന്നു.
വൈകിട്ട് 6.10 ഓടെയാണ് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്ത് തുടങ്ങിയത്. മണിപ്പുരിൽ മെയ്തെയ്–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപം തുടരുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഡ്രോണുകൾ കണ്ടെത്തിയത്. കലാപത്തിനിടെ ചില സംഘങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.