ADVERTISEMENT

കണ്ണൂർ ∙ നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒറ്റ ബസിൽ സഞ്ചരിക്കുന്നത് ചെലവ് കുറയ്ക്കാനാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദം പൊളിയുന്നു. ‘നവകേരള ബസിനു’ പിന്നാലെ മിക്ക മന്ത്രിമാരുടെയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഔദ്യോഗിക നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി മന്ത്രിവാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു.

നവകേരള സദസ്സുകളിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ 1.05 കോടി രൂപ മുടക്കിയാണ് ആഡംബര ബസ് വാങ്ങിയത്. തലശേരിയില്‍ മന്ത്രിസഭായോഗം നടന്നപ്പോള്‍ മന്ത്രിമാരുടെ കാറുകളും നിർത്തിയിട്ടിരുന്നു. എല്ലാ മന്ത്രിമാരുടെയും കാറുകള്‍ ബസിനൊപ്പം ഓരോയിടത്തും എത്തുന്നുണ്ട്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളാണു യാത്രക്കാരെന്നു മാത്രം. പഴ്സനല്‍ സ്റ്റാഫിനു സഞ്ചരിക്കാന്‍ വേറെ വഴിയില്ലെന്നും മന്ത്രിമാരുടെ സാധനങ്ങളെല്ലാം കാറിലാണുള്ളതെന്നുമാണു വിശദീകരണം.

നവകേരള ബസിനെ കൊലക്കേസ് പ്രതിയെ കാണുന്നതു പോലെ കാണേണ്ടതില്ലെന്നും പാവം ബസാണിതെന്നുമാണ് ആന്റണി രാജു പറഞ്ഞിരുന്നത്. ‘‘ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പെടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കും? ഇതു കുറയ്ക്കാനാണ് ബസ് വാങ്ങിയത്. അതിൽ മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചയത്രയും ആഡംബരങ്ങളില്ല. പത്തെഴുപത്തഞ്ച് വാഹനങ്ങളിൽ പോകുന്ന മന്ത്രിമാർ ഒരു ബസിലേക്കു യാത്ര മാറ്റുമ്പോൾ ചെലവു കുറയുകയല്ലേ ചെയ്യുന്നത്?’’ എന്നായിരുന്നു ആന്റണി രാജുവിന്റെ വാക്കുകൾ.

മന്ത്രിമാരുടെ ഔദ്യോഗിക കാറുകളും നമ്പർ പ്ലേറ്റ് മറച്ചുവച്ച് നവകേരള ബസിനൊപ്പം യാത്ര ചെയ്യുമ്പോൾ ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനെന്നു ഗതാഗതമന്ത്രി അവകാശപ്പെട്ടത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല.

English Summary:

Antony Raju's claim falls apart: Cabinet ministers travel in a single bus for the Nava Kerala Bus to cut costs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com