ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന് മുസ്‌ലിം യുവതിയെ ഭർതൃസഹോദരൻ മർദിച്ചെന്ന് പരാതി. സമീന (30) എന്ന യുവതിക്കാണ് മർദനമേറ്റത്. സമീനയുടെ പരാതിയിൽ ഭർത്താവിന്റെ ഇളയ സഹോദരൻ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമീനയും പിതാവും സെഹോറിലെ കലക്ടറുടെ ഓഫിസില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് സമീനയെ ജാവേദ് മർദിച്ചത്. ജാവേദിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

അതേസമയം, സമീനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഭോപാലിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ ചൗഹാൻ, സമീനയ്ക്ക് പിന്തുണ ഉറപ്പുനൽകി. ‘‘വോട്ട് രേഖപ്പെടുത്തുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ അവകാശം വിനിയോഗിച്ചു. ഭരണഘടന പ്രകാരം എല്ലാവർക്കും വോട്ടവകാശമുണ്ട്. ജനങ്ങൾക്കു നല്ലത് ചെയ്യുന്നവർക്കാണ് വോട്ട്. അത് ഒട്ടും തെറ്റല്ല. അതിനാൽ ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിച്ചു. വിഷമിക്കേണ്ട. ഞങ്ങൾ നിങ്ങളുടെ ആശങ്കകൾ പരിഹരിക്കും’’ – ചൗഹാൻ യുവതിയോടു പറഞ്ഞു. 

സമീനയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു. ‘‘ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ബിജെപിക്കു വോട്ടു ചെയ്തതിന് എന്റെ സഹോദരിമാരിൽ ഒരാളെ അവരുടെ വീട്ടുകാർ ഉപദ്രവിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇരയായ സഹോദരിക്ക് പൂർണ സുരക്ഷയും സാമ്പത്തിക സഹായവും നൽകും. എന്റെ സഹോദരി, ഒന്നിനെക്കുറിച്ചും വിഷമിക്കരുത്. നിങ്ങളുടെ ഈ സഹോദരൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്’’ - ചിത്രത്തിനൊപ്പം അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ലാഡ്‌ലി ബെഹ്‌ന യോജന ഉൾപ്പെടെയുള്ള സർക്കാരിന്റെ ഗുണകരമായ പദ്ധതികളാണ് ബിജെപിക്ക് വോട്ട് ചെയ്യാൻ കാരണമെന്ന് സമീന പറഞ്ഞു. ‘മാമാജി’ ശിവരാജ് സിങ് ചൗഹാനെയും സെഹോറിലെ ബിജെപി എംഎൽഎ സുധേഷ് റായിയെയും മനസ്സിൽ കരുതിയാണ് ബിജെപിക്കു വോട്ടു ചെയ്തതെന്നും സമീന കൂട്ടിച്ചേർത്തു. 

English Summary:

Muslim woman in MP allegedly beaten up for voting in BJP's favour; CM Chouhan meets her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com