തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്തമഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
Mail This Article
ചെന്നൈ∙ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
വെള്ളം കയറിയ താഴ്ന്ന മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകളിൽ രാവിലെ തുടങ്ങിയ കനത്ത മഴ വൈകുന്നേരമായിട്ടും രൂക്ഷമായി തുടരുകയാണ്. തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്. പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തിരുനെൽവേലിയിലും കന്യാകുമാരിയിലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.