ADVERTISEMENT

വണ്ടിപ്പെരിയാർ (ഇടുക്കി) ∙ വണ്ടിപ്പെരിയാറിൽ പീഡനത്തിനിരായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിനെ പ്രതിയുടെ ബന്ധു ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആര്‍. സംഭവവുമായി ബന്ധപ്പെട്ട്, കേസിൽ പ്രതിയായിരുന്ന അർജുന്റെ പിതൃസഹോദരൻ പാൽരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അനാവശ്യമായി പ്രകോപനം ഉണ്ടാക്കി പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ചികിത്സയിലുള്ള ആറ് വയസുകാരിയുടെ പിതാവിന്റെയും മുത്തച്ഛന്റെയും ആരോഗ്യനില തൃപ്തികരമാണ്.

ശനിയാഴ്ച രാവിലെ 10.30നു പശുമല ജംക്‌ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നും ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജംക്‌ഷനിൽ എത്തിയപ്പോൾ, കേസിലെ പ്രതി അർജുന്റെ പിതൃസഹോദരൻ പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാട്ടി. കുട്ടിയുടെ പിതാവ് ഇതു ചോദ്യം ചെയ്തതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു കുത്തുകയായിരുന്നു. തടസ്സം പിടിക്കാൻ ശ്രമിക്കുമ്പോഴാണ് മുത്തച്ഛനു തോളിൽ പരുക്കേറ്റത്.

അതേസമയം, ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി കെപിസിസിയുടെ നേതൃത്വത്തിൽ ‘മകളേ മാപ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച ‘സ്ത്രീജ്വാല’ ജനകീയക്കൂട്ടായ്മ എഐസിസി സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കറുത്ത വസ്ത്രമണിഞ്ഞാണു സ്ത്രീകൾ മാർച്ചിൽ പങ്കെടുത്തത്.

വാളയാറിലെ പെൺകുട്ടികളുടെ മാതാവിൽ നിന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരിത ബാബു, വി.കെ.ഷിബിന, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ എന്നിവർ ഏറ്റുവാങ്ങിയ ദീപശിഖ മുതിർന്ന നേതാക്കൾ ഏറ്റുവാങ്ങി സമ്മേളനനഗരിയിൽ തെളിച്ചു. പെൺകുട്ടിയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ടു സമ്മേളന നഗരിയിൽ ഉമ തോമസ് എംഎൽഎ കറുത്ത ബലൂണുകൾ ആകാശത്തേക്കു പറത്തി.

English Summary:

Police FIR in Attack on Vandiperiyar victim's father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com