മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ചോദിച്ച യുവാവിന്റെ മുഖത്ത് കുത്തി; ഉന്തുവണ്ടിക്കച്ചവടക്കാരൻ അറസ്റ്റിൽ
Mail This Article
വിശ്വാസ് നഗർ ∙ മോമോസിന്റെ കൂടെ കൂടുതൽ ചമ്മന്തി ചോദിച്ചയാളുടെ മുഖത്ത് കടയുടമ കത്തികൊണ്ടു കുത്തി. വിശ്വാസ് നഗറിലെ ഭിക്കാം സിങ് കോളനിക്കു സമീപമാണു സംഭവം. രണ്ടു തവണ കുത്തേറ്റ കുമാർ സന്ദീപ് (34) ആശുപത്രിയിലാണ്.
റോഡരികിൽ മോമോസ് വിൽക്കുന്ന വികാസിനെ (23) അറസ്റ്റ് ചെയ്തെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീണ പറഞ്ഞു. ഭിക്കാം സിങ് കോളനി പരിസരത്ത് ഉന്തുവണ്ടിയിൽ മോമോസ് വിൽപന നടത്തുന്നയാളാണ് വികാസ്. വൈകിട്ട് മോമോസ് കഴിക്കാനെത്തിയ സന്ദീപ് ഇതിനൊപ്പം കൂടുതൽ ചമ്മന്തി വേണമെന്ന് ആവശ്യപ്പെട്ടു. കൈവശം വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും മറ്റുള്ളവർക്കു കൂടി നൽകാനുള്ളതാണെന്നും വികാസ് പറഞ്ഞിട്ടും സന്ദീപ് കൂട്ടാക്കിയില്ല.
കൂടുതൽ ചമ്മന്തി വേണമെന്നു വാശിപിടിച്ചതോടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി. നിയന്ത്രണംവിട്ട വികാസ് കടയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.