ADVERTISEMENT

മുംബൈ ∙ രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപാലമായ ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്തു. 17,843 കോടി രൂപ ചെലവിൽ നിർമിച്ച 22 കിലോമീറ്റർ നീളമുള്ള പാലത്തിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌േപയിയുടെ സ്മരണാർഥം അടൽ സേതു എന്നാണ് പേരിട്ടിരിക്കുന്നത്. മുംബൈയ്ക്കും നവിമുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നതാണു നേട്ടം. ഒപ്പം, നവിമുംബൈയുടെ ഒരു ഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിലെ വികസനക്കുതിപ്പിന് വഴി തുറക്കുകയും ചെയ്യും. 

Read More: 90 മിനിറ്റ് യാത്ര ഇനി 20 മിനിറ്റിൽ; പ്രതിവർഷം ലാഭം ഒരു കോടി ലീറ്റർ ഇന്ധനം; അറിയാം ഈ കടൽപ്പാലത്തിന്റെ അദ്ഭുതങ്ങൾ

കടൽപാലത്തിലേക്ക് കൂടുതൽ റോഡുകൾ

ശിവ്‌രി–നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിന്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി വരുംവർഷങ്ങളിൽ യാഥാർഥ്യമാകും. അതോടെ ട്രാൻസ്ഹാർബർ ലിങ്കിൽ വാഹനത്തിരക്ക് പല മടങ്ങായി വർധിക്കും. 

ട്രാൻസ്ഹാർബർ ലിങ്ക് മുംബൈ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന ശിവ്‌രിയിൽ നിന്നു വർളിയിലേക്കുള്ള എലിവേറ്റഡ് പാതയാണ് ഇതിലൊന്ന്. 4.25 കിലോമീറ്റർ നീളമുള്ള പാത പൂർത്തിയായാൽ വർളി, ബാന്ദ്ര, ദാദർ മേഖലയിൽ നിന്ന് ഏതാനും മിനിറ്റുകൾക്കൊണ്ട് കടൽപാലത്തിലെത്താം. 

നാവസേവയിൽ ട്രാൻസ്ഹാർബർ ലിങ്ക് അവസാനിക്കുന്ന മേഖലയിൽ നിന്നു 6.5 കിലോമീറ്റർ പാത നിർമിച്ച് കടൽപാലത്തെ പുണെ എക്സ്പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതി സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇൗ പാത യാഥാർഥ്യമായാൽ മുംബൈ– പുണെ യാത്ര ഏറെ എളുപ്പമാകും. 

ഇതോടൊപ്പം, നവിമുംബൈയിൽ നിർദിഷ്ട വിമാനത്തവളത്തിലേക്കു ട്രാൻസ്ഹാർബർ ലിങ്കിനെ ബന്ധിപ്പിക്കാനുള്ള 5.8 കിലോമീറ്റർ ഉൾവെ തീരദേശ റോഡിന്റെ നിർമാണവും തുടങ്ങാനിരിക്കുകയാണ്. ഇതു പൂർത്തിയായാൽ മുംബൈ, പുണെ ദിശകളിൽ നിന്ന് നവിമുംബൈ വിമാനത്താളത്തിലേക്കുള്ള യാത്ര സുഗമമാകും. 

വികസനക്കുതിപ്പിന്റെ പാലം 

മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് കടൽപ്പാലം (Picture courtesy: MMRDA)
മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് കടൽപ്പാലം (Picture courtesy: MMRDA)

മഹാനഗരത്തിന്റെ വികസനക്കുതിപ്പിലേക്കുള്ള പാലമാണ് ഇന്നു തുറക്കുന്നത്. ജനത്തിരക്ക് ഏറുകയും വികസനപദ്ധതികൾക്ക് ഇടമില്ലാതെ വരികയും ചെയ്തപ്പോൾ വാശി കടലിനു കുറുകെ 1997ൽ നിർമിച്ച പാലമാണ് നവിമുംബൈയുടെ വളർച്ചയ്ക്കു വഴിയൊരുക്കിയത്. ഇപ്പോൾ, വാശി പാലത്തിൽ നിന്നു കാണാവുന്ന ദൂരത്തിൽ ശിവ്‌രി–നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് തുറക്കുമ്പോൾ, മൂന്നാം മുംബൈ എന്ന പുതിയ നഗരമേഖലയുടെ പിറവിയിലേക്കാണ് അതു നയിക്കുന്നത്.

പൻവേൽ, ഉൾവെ, ഉറൻ, പെൺ, കർജത് മേഖലകൾ കേന്ദ്രീകരിച്ച് 334 ചതുരശ്ര കിലോമീറ്റർ വലുപ്പത്തിലാണ് മൂന്നാം മുംബൈ ആസൂത്രണം ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ, വരാനിരിക്കുന്ന കാലത്തിന്റെ അഭിരുചികൾ ഉൾക്കൊണ്ടുള്ള നഗരവികസനമാണ് ആസൂത്രണം ചെയ്യുന്നത്. 

കടൽപാലം ഉൾപ്പെടെ 30,500 കോടി രൂപയുടെ  വികസനപദ്ധതികളാണ് മുംബൈയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ  തുടക്കമിടുകയോ ചെയ്യുക. 

ഉൾവെ–ഉറൻ ലോക്കൽ ട്രെയിൻ പാത

നിർദിഷ്ട നവിമുംബൈ വിമാനത്താവള പദ്ധതി പ്രദേശമായ ഉൾവെയിലെ ഖാർകോപ്പറിൽ നിന്ന് ഉറനിലേക്കുള്ളതാണ് പാത. ഇതിനകം സർവീസ് ആരംഭിച്ച നവിമുംബൈ മെട്രോയുടെ ആദ്യഘട്ട പാതയുടെ (ബേലാപുർ–പെൻധാർ) ഒൗദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചേക്കും. 

സൂര്യ ജലവിതരണ പദ്ധതി

വസായ്, വിരാർ, മീരാ ഭയന്ദർ മേഖലയിലെയും പാൽഘർ ജില്ലയിലെ 44 ഗ്രാമങ്ങളിലെയും ജലവിതരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സൂര്യ ജലവിതരണ പദ്ധതി മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും.

പുതിയ റെയിൽവേ ട്രാക്ക് 

സാന്താക്രൂസ്–ഗോരേഗാവ് പാതയിലെ 8.8 കിലോമീറ്റർ വരുന്ന ആറാമത്തെ റെയിൽവേ ട്രാക്ക് രാജ്യത്തിനു സമർപ്പിക്കും. പശ്ചിമ റെയിൽവേയിൽ കൂടുതൽ ട്രെയിൻ സർവീസിന് പദ്ധതി വഴിയൊരുക്കും.

തുരങ്കപാത

ദക്ഷിണ മുംബൈയിലെ ഓറഞ്ച് ഗേറ്റിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക് 6.51 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. പദ്ധതി പൂർത്തിയായാൽ 8 മിനിറ്റുകൊണ്ട് മറൈൻ ഡ്രൈവിൽ നിന്ന് ഓറഞ്ച് ഗേറ്റിലെത്താനാകും.

ദിഘ റെയിൽവേ സ്റ്റേഷൻ

താനെയിൽ നിന്നു വാശി, പൻവേൽ പാതയിലുള്ള ലോക്കൽ ട്രെയിൻ ലൈനിലെ ദിഘ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

വരുന്നൂ; വൻ പദ്ധതികൾ

1.തീരദേശ റോഡ്

ദക്ഷിണ മുംബൈയിലെ മറൈൻ ലൈൻസിൽ നിന്നു കാന്തിവ്‌ലിയിലേക്കുള്ള തീരദേശ റോഡിൽ മറൈൻ ലൈൻസിൽ നിന്നു വർളി വരെയുള്ള പാതയുടെ നിർമാണം ഇൗ മാസാവസാനം പൂർത്തിയാകും. അതു വർളിയിൽ നിന്നു ബാന്ദ്രയിലെ കടൽപാലത്തിലേക്കു ബന്ധിപ്പിക്കുന്നതോടെ മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടും. ബാന്ദ്രയിൽ നിന്നു കാന്തിവ്‌ലിയിലേക്ക് തീരദേശപാത നീട്ടുന്നതോടെ പശ്ചിമ മേഖലയിൽ നിന്നു ദക്ഷിണ മുംബൈയിലേക്കുള്ള യാത്ര സുഗമമാകും

2.നവിമുംബൈ വിമാനത്താവളം

ഇൗ വർഷം ഡിസംബറിൽ നവിമുംബൈ വിമാനത്താവളം തുറക്കുമെന്നാണ് അവകാശവാദമെങ്കിലും നിലവിലെ നിർമാണപുരോഗതി വച്ചു നോക്കിയാൽ വൈകിയേക്കും. വിമാനത്താവളം തുറക്കുന്നതോടെ അനുബന്ധ ബിസിനസുകളും വൻകിട ഹോട്ടലുകളും കെട്ടിട നിർമാണ പദ്ധതികളുമായി നവിമുംബൈ പറന്നുയരും.

3. മെട്രോ 3

കൊളാബയിൽ നിന്ന് ബാന്ദ്ര– കുർള കോംപ്ലക്സ് വഴി അന്ധേരി സീപ്സിലേക്കുള്ള മെട്രോ മൂന്നിന്റെ ആദ്യഘട്ടമായ അന്ധേരിയിൽ നിന്നു ബികെസി വരെയുള്ള ഭാഗം ഇൗ ഏപ്രിലിൽ തുറക്കും. രണ്ടാംഘട്ടമായ ബികെസി– കൊളാബ പാത ഒക്ടോബറിലും. 

English Summary:

India's Longest Sea Bridge To Be Inaugurated By PM Modi Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com