കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ്, കൊച്ചി ഓഫിസിൽ ഹാജരാകണം
Mail This Article
തിരുവനന്തപുരം∙ കിഫ്ബി മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ്. തിങ്കളാഴ്ച കൊച്ചി ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുന്‍പ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടിയിരുന്നു.
Read also: ‘എടാ, പോടാ, നീ വിളികൾ വേണ്ട; ജനമാണ് പരമാധികാരികൾ, ആരും ആരുടെയും താഴെയല്ല’: പൊലീസിനോട് ഹൈക്കോടതി
ചട്ടം ലംഘിച്ചു പണം വകമാറ്റി ചെലവഴിച്ചതായി ലഭ്യമായി തെളിവുകളിൽനിന്നു വ്യക്തമാണെന്നാണ് ഇ.ഡിയുടെ നിലപാട്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കാണു കിഫ്ബിയിൽ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഈ അന്വേഷണത്തിന്റെ പേരിൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഇ.ഡി കിഫ്ബി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്നു കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതുവരെ അയച്ച സമൻസുകൾ പിൻവലിക്കുമെന്ന് ഇ.ഡി അറിയിച്ചതിനെ തുടർന്നു ഹർജിയിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. കേസിൽ അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അനുവദിച്ചില്ല. അന്വേഷണത്തിൽ ഇടപെടാനും ഹൈക്കോടതി തയാറായില്ല. അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാമെന്ന ഇ.ഡിയുടെ നിർദേശവും പ്രോത്സാഹിപ്പിച്ചില്ല. വസ്തുതകളുമായി ബന്ധമില്ലാത്ത കാടടച്ചുള്ള അന്വേഷണം ഇ.ഡി നടത്തരുതെന്നു മാത്രമാണ് ഹൈക്കോടതി നിർദേശിച്ചത്.