‘ഇനി ഒരു തീരുമാനവും എടുക്കില്ല, പറയാനുള്ളത് ഉദ്യോഗസ്ഥർ പറയും; എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്’
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണു ഗണേഷിന്റെ പ്രതികരണം.
‘‘ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയും’’– ഗണേഷ് വ്യക്തമാക്കി.
മന്ത്രി പദവി ഏറ്റെടുത്തശേഷം, കെഎസ്ആർടിസിയെ സംബന്ധിച്ച് ഇ ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയിൽ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തിൽ ഇ ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ ഇതേ നിലപാടുള്ളവരാണ്.
ഇലക്ട്രിക് ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗണേഷ് കുമാർ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിൽ മന്ത്രിക്ക് റിപ്പോർട്ട് കിട്ടുന്നതിനു മുൻപ് മാധ്യമങ്ങളിൽ ലാഭത്തിന്റെ കണക്കുകൾ വന്നതിനെ സംബന്ധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനോട് വിശദീകരണം തേടി.
ഇലക്ട്രിക് ബസുകൾ നഷ്ടത്തിലല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ. 2023 ഏപ്രിലിലാണ് 50 ബസുകൾ സർവീസ് ആരംഭിച്ചത്. ഓഗസ്റ്റിൽ 107 ബസുകളായി. നിലവിൽ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. 950 ഇ–ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല.