ADVERTISEMENT

ന്യൂഡൽഹി ∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. യാഥാർഥ്യബോധം തെല്ലുമില്ലാത്ത ബജറ്റ് ഈ ദശകത്തിലെ വലിയ തമാശയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കുറേ കാലമായി പ്രഖ്യാപിച്ചു നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.

മൂലധന നിക്ഷേപം വർധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപ്പിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ല. ദേശീയപാത വികസനം കേരളത്തിന്‍റെ നേട്ടമെന്നു പറയാന്‍ അസാമാന്യ തൊലിക്കട്ടി വേണം. ഡൽഹിയിൽ കേന്ദ്രവിരുദ്ധ സമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചെലവ് വരും. അത് എങ്ങനെയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കണം.

മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടി ധൂർത്ത് തുടരുകയാണ്. അടുത്ത നാലു മാസത്തേക്ക് കൂടി ക്ഷേമ പെൻഷൻ മുടങ്ങുമെന്നല്ലാതെ ഡല്‍ഹി യാത്ര കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

‘ജനവിരുദ്ധ സർക്കാരിന്റെ ധവളപത്രം’

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു സംസ്ഥാനത്തെ തള്ളിയിട്ട സർക്കാരിന്റെ കുറ്റസമ്മതവും ധവളപത്രവുമാണു സംസ്ഥാന ബജറ്റെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. 7 വർഷത്തെ ഭരണത്തിലൂടെ നടപ്പിലാക്കിയ വികലമായ സാമ്പത്തിക നയത്തിന്റെ തിക്തഫലമാണു സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കേന്ദ്രസർക്കാരിനെ പഴിചാരി സാമ്പത്തിക പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടാനുള്ള ഗൂഢനീക്കമാണിത്. കേന്ദ്രപദ്ധതികളും കേന്ദ്രവിഹിതവുമല്ലാതെ തനതു പദ്ധതികളോ തനതു ധനസമാഹരണമോയില്ലാത്ത പരാജിതരുടെ ധവളപത്രമായി ബജറ്റ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.

English Summary:

Union Minister V. Muraleedharan slams Kerala budget presented by KN Balagopal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com