ADVERTISEMENT

മാനന്തവാടി∙ ബേലൂർ മഖ്നയെ പിടിക്കാനുള്ള ശ്രമം ആറാം ദിവസവും പരാജയം. മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയും കർണാടകയിൽ ബേലൂർ മഖ്നയെ മയക്കുവെടിവച്ച സംഘത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടെ ഇന്നു രാവിലെ തന്നെ വനത്തിൽ കയറി തിരച്ചിൽ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. 

Read Also: 500 പേർ, ആറു ദിവസം; ഒളിച്ചുകളിച്ച് ബേലൂർ മഖ്ന, കാട്ടിൽ വഴിതെറ്റി ദൗത്യസംഘം: ‘ആന’ദൗത്യം

കർണാടകയിൽനിന്നുള്ള 25 പേരുൾപ്പെടെയാണ് മയക്കുവെടി വയ്ക്കാൻ പോയത്. രാവിലെ ആന കാട്ടിക്കുളം ഇരുമ്പുപാലത്താണുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞു മാനിവയലിലേക്കു പോയി. ആനയുടെ തൊട്ടടുത്തു വരെ ദൗത്യസംഘം എത്തിയെങ്കിലും വെടിവയ്ക്കാൻ സാധിച്ചില്ല. നേരം ഇരുട്ടുന്നതു വരെ ദൗത്യസംഘം ആനയുടെ പുറകേയുണ്ടായിരുന്നു.ദൗത്യം ഇന്നും ഫലം കാണാതെ വന്നതോടെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാർ സംഘടിച്ചു പ്രകടനം നടത്തുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ അൽപനേരം തടയുകയും ചെയ്തു. 

അതേസമയം, കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിന്റെയും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം രാത്രി തോൽപ്പെട്ടി അസി.വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിൽ വിളിച്ചുചേർത്തു. ദൗത്യത്തിന്റെ പുരോഗതിയും ദൗത്യ സംഘം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. വെല്ലുവിളികൾ പരിഹരിക്കാൻ മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്തു നൽകുമെന്നു ഉറപ്പു നൽകി. എന്നാൽ ഉൾക്കാട്ടിൽ വച്ച് മയക്കുവെടി വയ്ക്കാനുള്ള വൈഷമ്യവും മറ്റു ചില പ്രതിസന്ധികളുമാണ് ദൗത്യം നീണ്ടുപോകുന്നതിനു കാരണം.

ഇന്ന് ദൗത്യ സംഘത്തോടൊപ്പം ചേർന്ന സീനിയർ വെറ്ററിനറി സർജൻ ഉടൻ തന്നെ ദൗത്യം നിറവേറ്റാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ്. ഒരു അപകട സാധ്യതയുമില്ലാതെ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിന് ഒരു ടീം എന്ന നിലയിൽ പ്രവർത്തിക്കണമെന്നും നാടിന്റെ ആശങ്കയകറ്റുന്ന തരത്തിൽ അനുകൂല നടപടികൾ ഉണ്ടാകണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരോടു അദ്ദേഹം പറഞ്ഞു. യോഗത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യു ജീവനക്കാരും പങ്കെടുത്തു. ഉത്തര മേഖലാ സിസിഎഫ് , നോർത്ത് - സൗത്ത് വയനാട് ഡിഎഫ്‌മാർ, റേഞ്ച് ഓഫിസർമാർ, വെറ്ററിനറി ഡോക്ടർമാർ, ദൗത്യ സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ദൗത്യം വീണ്ടും തുടങ്ങും.

English Summary:

Rapid response team could not catch Belur Makhna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com