ADVERTISEMENT

ആലപ്പുഴ∙ രാജ്യം കണ്ടതിൽവച്ച് ഏറ്റവും വലിയ കലാപം നടന്ന മണിപ്പുരിൽ 10 മാസമായി പോകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആ ലക്ഷ്യം കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കനയ്യ കുമാർ മുഖ്യാതിഥിയായിരുന്നു.

‘‘370 സീറ്റ് ഉറപ്പിച്ച മോദി എന്തിനാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടക്കുന്നത്? ഇൻകം ടാക്സ് റെയ്ഡ് നടന്ന ഒരു കമ്പനി 335 കോടി രൂപയാണ് ബിജെപിക്ക് കൊടുത്തത്. 6000 കോടി ബിജെപിക്കു കൊടുത്തവരുടെ വിശദാംശങ്ങൾ കോൺഗ്രസിന്റെ പക്കലുണ്ട്. അതു പുറത്തുവിട്ട് മോദിയുടെ അഴിമതി തുറന്നു കാണിക്കും. രാജ്യത്ത് അന്നം തരുന്ന കർഷകനെ വെടിവച്ചു കൊന്ന പാർട്ടിയാണ് ബിജെപി.

ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇടുമെന്ന് പറഞ്ഞു. പെട്രോളിന് 50 രൂപയാക്കും, റബറിന്റെ താങ്ങുവില ഇരട്ടിയാക്കും, വർഷം 2 ലക്ഷം തൊഴിൽരഹിതർക്കു തൊഴിൽ നൽകും ഇതെല്ലാം മോദിയുടെ വാഗ്ദാനങ്ങൾ ആയിരുന്നു. ജനങ്ങളെ വഞ്ചിച്ച് അധികാരത്തിൽ എത്തിയതാണ് ബിജെപി. 2004ൽ ഇന്ത്യ തിളങ്ങുന്നുവെന്ന കാടടച്ച പ്രചരണവുമായി ബിജെപി വന്നിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നു.’’ – വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം, ടി.പി.ചന്ദ്രശേഖരന്റെ വധത്തിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. പിണറായി വിജയന്റെ ഏകാധിപത്യത്തിനു വഴങ്ങാതിരുന്ന ചന്ദ്രശേഖരനെ ആസൂത്രിതമായി വകവരുത്തുകയായിരുന്നു. കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിലും ദുരൂഹതയുണ്ട്. കേരളത്തിലെ ഭരണസംവിധാനം ആകെ താറുമാറായിരിക്കുകയാണ്. രാസ ലഹരിയുടെ വ്യാപനം തടയാൻ നടപടിയില്ല. സ്കൂളിലെ സയൻസ് ലാബിൽനിന്നുപോലും ലഹരി കണ്ടെത്തുന്ന അവസ്ഥയാണ്. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന സിപിഎം ഗുണ്ടകളായി പൊലീസ് മാറി. വാളയാറിലും വണ്ടിപ്പെരിയാറിലും പെൺകുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കി കൊന്ന സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഈ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.

ധീര ദേശാഭിമാനികൾ ജീവൻ കൊടുത്തു നേടിയെടുത്ത മതേതര ഭാരതത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മതേതരത്വം, ജനാധിപത്യം എന്നീ വാക്കുകൾ ആകാശത്തുനിന്നു പൊട്ടിവീണതല്ല. നൂറുകണക്കിനു സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തത്തിൽ എഴുതിയതാണത്. അത് ശിഥിലമാക്കാൻ ആരെയും അനുവദിക്കരുത്. അതിനായുള്ള പോരാട്ടത്തിൽ ഓരോരുത്തരും അണിചരണം. രാജ്യത്തെ മത രാഷ്ട്രമാക്കുവാനുള്ള നീക്കത്തിനും സംസ്ഥാനത്തെ അഴിമതി ഭരണത്തിനുമുള്ള താക്കീതായിരിക്കണം വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് എന്നും സതീശൻ ഓർമിപ്പിച്ചു.

English Summary:

KC Venugopal Challenges PM Narendra Modi's Kerala Visits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com