ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഫ്യൂസ് ഊരി കെഎസ്ഇബി: മന്ത്രിയുടെ ഇടപെടലിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
Mail This Article
ചേർത്തല∙ വൈദ്യുതി ബിൽ കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നു കെഎസ്ഇബി അധികൃതർ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസിലെ ഫ്യുസ് ഊരി. എസ്എസ്എൽസി ചോദ്യപേപ്പർ തരം തിരിക്കൽ ജോലികൾ മുടങ്ങിയതോടെ മന്ത്രി പി.പ്രസാദിന്റെ ഓഫിസിൽനിന്നു ബന്ധപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഓഫിസിലെ ഫ്യുസ് ഊരിയത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നുതവണ പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം കഠിനതടവ്
ജനുവരിമാസത്തെ ബിൽ തുകയായ 3659 രൂപ കുടിശ്ശികയുണ്ടായിരുന്നതിനെ തുടർന്നാണ് ഇന്നലെ 11.30 ഓടെ ഉദ്യോഗസ്ഥർ ഫ്യുസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടർന്ന് എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ തരംതിരിക്കൽ ജോലികൾ മുടങ്ങി. ചോദ്യപേപ്പർ തരംതിരിക്കുന്നതിനായി വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകരും ഡപ്യുട്ടി ചീഫ് ഉദ്യോഗസ്ഥരും ഓഫിസിൽ എത്തിയിരുന്നു.
ചോദ്യപേപ്പർ തരം തിരിക്കൽ ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്നു ഓഫിസ് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ പറയുന്നു. വൈദ്യുതി ബന്ധം മുടങ്ങിയതോടെ ഉദ്യോഗസ്ഥർ സ്വന്തം ലാപ്ടോപ്പിൽ ജോലികൾ പൂർത്തിയാക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം വിവാദമായതോടെ മന്ത്രി പി. പ്രസാദ് കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്നു ശനിയാഴ്ച കുടിശ്ശിക അടയ്ക്കുമെന്ന ഉറപ്പിൽ ഇന്നലെ വൈകിട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മുന്നറിയിപ്പു നൽകിയാലും സ്ഥരിമായി എല്ലാമാസവും വൈദ്യുതി കുടിശ്ശിക അടയ്ക്കാറില്ലെന്നും ശനിയാഴ്ച തുക അടയ്ക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.