ADVERTISEMENT

ന്യൂഡൽഹി∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി ആയുർവേദ. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയാണു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഖേദം പ്രകടിപ്പിച്ചത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ ബാലകൃഷ്ണ പറഞ്ഞു. ജീവിതശൈലി രോഗങ്ങൾക്കു വേണ്ടി, ആയുർവേദ ഗവേഷണത്തിന്റെ പിൻബലത്തോടെ പതഞ്ജലി നിർമിക്കുന്ന ഉൽപന്നങ്ങൾ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ രാജ്യത്തെ പൗരന്മാരെ ഉദ്‌ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്‌ണ വ്യക്തമാക്കി.  

കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ആയുർവേദ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബ രാംദേവും ഏപ്രിൽ 2നു നേരിട്ടു ഹാജരാകാൻ സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതാണു ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇതോടെയാണു കമ്പനി സത്യവാങ്മൂലം നൽകിയത്.

നേരത്തേ കേസ് പരിഗണിച്ചപ്പോൾ ആചാര്യ ബാലകൃഷ്ണ ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, മറുപടി കൂടി നൽകിയില്ലെന്നു വ്യക്തമായതോടെ കോടതി നിലപാട് കടുപ്പിക്കുകയായിരുന്നു. രാംദേവ് ഹാജരാകണമെന്ന നിർദേശത്തെ അവരുടെ അഭിഭാഷകൻ മുകുൾ റോഹത്ഗി എതിർത്തു. അദ്ദേഹം കമ്പനിയിൽ പ്രത്യേക പദവി വഹിക്കുന്നില്ലെന്നു വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഉത്തരവിനെക്കുറിച്ചു രാംദേവ് മാധ്യമങ്ങളിൽ പ്രതികരണം നൽകിയതു കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ രാംദേവ് നടത്തിയ അപവാദ പ്രചാരണം ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയാണു സുപ്രീം കോടതി പരിഗണിക്കുന്നത്.

English Summary:

Patanjali's Apology Day After Supreme Court Summons Ramdev In Ads Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com