സിഡ്നിയിലെ ഷോപ്പിങ് മാളിൽ അക്രമി 5 പേരെ കുത്തിക്കൊന്നു; കുത്തേറ്റവരിൽ 9 മാസം പ്രായമുള്ള കുഞ്ഞും
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ജംഗ്ഷനിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ഒരു പ്രതിയടക്കം ആറു പേർ കൊല്ലപ്പെട്ടു. മാളിലെത്തിയ പ്രതി അഞ്ചു സ്ത്രീകളെ കുത്തിക്കൊല്ലുകയായിരുന്നു. എട്ടു പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ കുറ്റക്കാരനായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. കുത്തേറ്റവരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞുമുണ്ട്. മാളിൽനിന്നു നൂറോളം പേരെ പൊലീസ് ഒഴിപ്പിച്ചു.
വെടിയേറ്റു മരിച്ച വ്യക്തി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ തീവ്രവാദികളല്ലെന്നും ഇനി ഭയപ്പെടേണ്ട കാര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ മാളിനു ചുറ്റും നിരവധി ആംബുലൻസുകളും പൊലീസ് വാഹനങ്ങളും തമ്പടിച്ചു.
ആക്രമണത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അപലപിച്ചു. എല്ലാ ഓസ്‌ട്രേലിയക്കാരുടെയും ചിന്തകൾ ഈ ആക്രമണം ബാധിച്ചവരോടും അവരുടെ പ്രിയപ്പെട്ടവരോടും കൂടിയാണെന്ന് ആന്റണി അൽബനീസ് പറഞ്ഞു.