അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകം; വാടക വീട് ചോദിച്ചെത്തിയ കൊല്ലം സ്വദേശികൾ പിടിയിൽ
Mail This Article
തൊടുപുഴ∙ ഇടുക്കി അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇന്നലെ വൈകിട്ടായിരുന്നു കൊലപാതകം. കുരിയൻസ്പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപം മുളകുപൊടി വിതറിയ നിലയിൽ ആയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പ്രതികൾ കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയിരുന്നു. ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ മാല അടിമാലിയിലെ ഒരു സ്വർണക്കടയിൽ വിറ്റശേഷമാണ് ഇവർ മടങ്ങിയത്. സംഭവത്തിനുപിന്നാലെ നാട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീയും പുരുഷനും വാടകവീടു അന്വേഷിച്ച് പ്രദേശത്ത് കറങ്ങി നടക്കുന്നത് കണ്ടതായാണ് നാട്ടുകാർ നൽകിയ വിവരം.