‘മലയാളം കേവലം ഭാഷയല്ല’; ഹിന്ദിയേക്കാൾ താഴെയാണെന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് രാഹുൽ ഗാന്ധി
Mail This Article
ബത്തേരി∙ മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ബത്തേരിയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം കേവലം ഭാഷയല്ലെന്നും സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന മോദിയുടെ മുദ്രാവാക്യം നാടിനു ചേർന്നതല്ല. ഒരു നേതാവ് മതിയെന്നുള്ള ചിന്ത യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യ ഒരു ബൊക്കെ പോലെയാണ്. അതിൽ എല്ലാ പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ. എന്നാൽ ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലർ പറയുന്നത്. ഒരു നേതാവ് മാത്രം മതിയെന്നും ഇവർ പറയുന്നു. വയനാട് മെഡിക്കൽ കോളജ് പ്രശ്നം സംസ്ഥാന സർക്കാരിന് രണ്ടു മിനിട്ടു കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതാണ്. പക്ഷേ അവർ ചെയ്യുന്നില്ല. വയനാട് മനോഹരമായ സ്ഥലമാണ്. എന്റെ അമ്മയോട് വയനാട്ടിൽ താമസിക്കാൻ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിൽ വരുമ്പോൾ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കും’’– രാഹുൽ ഗാന്ധി പറഞ്ഞു.
പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ ഇനിയുള്ള റോഡ് ഷോകൾ. മാനന്തവാടി രൂപതാ ആസ്ഥാനത്തും സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു.
റോഡ് ഷോയുടെ ഭാഗമാകാൻ എത്തുന്ന പ്രവർത്തകർക്കെല്ലാം രാഹുൽ ഗാന്ധി കൈ കൊടുക്കുന്നുണ്ട്. ബത്തേരിയിലേക്കെത്തിയ കാറിൽ തന്നെയാണ് രാഹുൽ റോഡ് ഷോ നടത്തുന്നത്.
റോഡ് ഷോയ്ക്കായി തുറന്ന വാഹനം തയാറാക്കിയിരുന്നെങ്കിലും കാറിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബത്തേരി എംഎൽഎയായ ഐ.സി.ബാലകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കൊപ്പം കാറിൽ സഞ്ചരിച്ചത്.
അസംപ്ഷൻ ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയാണ് റോഡ് ഷോ നടത്തിയത്. കോട്ടക്കുന്നിലാണ് രാഹുൽ ജനങ്ങളോട് സംസാരിച്ചത്. ദേശീയ രാഷ്ട്രീയവും വയനാട് ജില്ലയിലെ പ്രശ്നങ്ങളും അദ്ദേഹം പരാമർശിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ എത്തുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാമത്തെ തവണയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. രണ്ടാഴ്ച മുമ്പ് നാമ നിർദേശ പത്രിക നൽകാനാണ് എത്തിയത്. നാമനിർദേശ പത്രിക നൽകിയ ശേഷം കൽപറ്റയിൽ ആദിവാസി കോളനിയിൽ വോട്ടഭ്യർഥിച്ചിരുന്നു.