ADVERTISEMENT

കമ്പളക്കാട് (വയനാട്)∙ ബിജെപി ഓരോ ദിവസവും അപ്രസക്തമായ കാര്യങ്ങളുമായി രംഗത്തെത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാതെ അനാവശ്യ കാര്യങ്ങളിലേക്ക് ചർച്ച തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമമെന്നും മാധ്യമങ്ങളെ മുഴുവൻ ബിജെപി കയ്യടക്കി വച്ചിരിക്കുന്നതിനാൽ എന്താണ് സത്യമെന്ന് പലരും അറിയുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

‘‘അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു. സമ്പദ് വ്യവസ്ഥ തകർന്നു. ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ, വലിയ ഭൂരിപക്ഷം ലഭിച്ചാൽ, ഭരണഘടന മാറ്റിയെഴുതും. നിങ്ങൾ ചെയ്യാൻ പോകുന്ന വോട്ട് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്. തിരഞ്ഞെടുപ്പ് സമയത്ത് രണ്ടു മുഖ്യമന്ത്രിമാരെയാണ് ബിജെപി ജയിലിലടച്ചത്. പിന്നാക്ക വിഭാഗക്കാരനായ ഹേമന്ദ് സോറനെ ബിജെപി നിരന്തരം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ബിജെപി മരവിപ്പിച്ചു. അതേസമയം, ഇലക്ടറൽ ബോണ്ടിലൂടെ കോടാനുകോടികളാണ് ബിജെപി സമ്പാദിച്ചത്. നൂറു കണക്കിനു കോടി രൂപ ചില കമ്പനികൾ നൽകി. ഈ കമ്പനികൾക്ക് ആകെ നൂറ് കോടിയുടെ പോലും ആസ്തിയില്ലാത്തപ്പോളാണ് ഇത്രയും തുക സംഭാവന നൽകിയത്. സംഭാവന നൽകിയ കമ്പനികൾക്ക് സർക്കാർ കരാറുകൾ ലഭിച്ചു. സംഭാവന നൽകിയതോടെ ചില കമ്പനികൾക്കെതിരായ കേസുകളും റദ്ദാക്കി. ഒടുവിൽ ഇലക്ടറൽ ബോണ്ട് അഴിമതിയുണ്ടാക്കുമെന്ന് സുപ്രീം കോടതിക്ക് തന്നെ പറയേണ്ടി വന്നു’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനുവേണ്ടി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ കാണാൻ എത്തിയവർ.  ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനുവേണ്ടി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ കാണാൻ എത്തിയവർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

നരേന്ദ്ര മോദി ശക്തനായ പ്രധാനമന്ത്രി എന്നാണ് പ്രചാരണം.എന്നാൽ ജനത്തെ ശക്തിപ്പെടുത്താൻ മോദി ഒന്നും ചെയ്തില്ല. നിങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എംപിയാണ് നിങ്ങൾക്കുള്ളത്. രാഹുലിനെ നിരന്തരം ബിജെപി അപമാനിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിനെതിരെ കേസെടുത്തു. നെഹ്റുവിനെയും ഇന്ദിരയെയും രാജീവിനെയും സോണിയയെയും ബിജെപി അപമാനിച്ചു. കുടുംബത്തെ മുഴുവൻ അപമാനിച്ചിട്ടും രാഹുൽ ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ചില്ല. പാർലമെന്റിൽ നിന്നും വസതിയിൽനിന്നും അദ്ദേഹത്തെ പുറത്താക്കിയെന്നും പ്രിയങ്ക പറഞ്ഞു. 

‘‘ഞങ്ങൾ ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം പല കളികളും കളിച്ചിരുന്നു. കളികളിൽ പോലും അദ്ദേഹം അനീതി അനുവദിച്ചിരുന്നില്ല. സ്വന്തം ടീമിലുള്ളവരെപ്പോലും കള്ളക്കളി നടത്തുന്നതിൽനിന്ന് രാഹുൽ തടഞ്ഞിരുന്നു. അദ്ദേഹം തുല്യതയ്ക്കും നീതിക്കും വേണ്ടിയാണ് ചെറുപ്പം മുതൽ നിലകൊണ്ടിരുന്നത്. സിദ്ധാർഥിനെപ്പോലെയുള്ള വിദ്യാർഥികളെ പീഡിപ്പിക്കുന്നത് അനീതിയാണ്. കേരളത്തിലെ സർക്കാർ ബിജെപിയുമായി ധാരണയിലാണ്. അവർ രാഹുൽ ഗാന്ധിയെ മാത്രമാണ് ആക്രമിക്കുന്നത്. നിരവധി കേസുകൾ പിണറായിക്കെതിരെ ഉയർന്നിട്ടും ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. അതേസമയം, ബിജെപി നേതാവ് കോടിക്കണക്കിന് രൂപ കടത്തിയ കേസിൽ അന്വേഷണം നിലയ്ക്കുകയും ചെയ്തു. ജനങ്ങൾ മതത്തിന്റെ പേരിൽ വോട്ട് ചെയ്യാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ്. ഇതല്ല രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം. ഏറ്റവും കൂടുതൽ വിദ്യാസമ്പന്നർ ഉള്ളത് കേരളത്തിലാണ്. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളും. രാജ്യത്തിന്റെ സമ്പത്ത് ഒന്നോ രണ്ടോ വ്യവസായികൾക്കു നൽകുകയാണ് ബിജെപി ചെയ്യുന്നത്’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു. 

രാഹുൽ ഗാന്ധി നയിച്ച ന്യായ് യാത്ര യുപിയിലെത്തിയപ്പോൾ.   പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സമീപം  (Photo by PTI)
രാഹുൽ ഗാന്ധി നയിച്ച ന്യായ് യാത്ര യുപിയിലെത്തിയപ്പോൾ. പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സമീപം (Photo by PTI)

രാഹുൽ ഗാന്ധി മണ്ഡലത്തിൽ ചെയ്ത വികസനപ്രവർത്തനങ്ങളും പ്രിയങ്ക എണ്ണിയെണ്ണിപ്പറഞ്ഞു. പൊരിവെയിലത്തും നൂറുകണക്കിനു പ്രവർത്തകരാണ് പ്രിയങ്കയെ കാത്തു നിന്നത്.

English Summary:

Priyanka Gandhi against BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com