ADVERTISEMENT

കോഴിക്കോട്∙ പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്‌ലിം ലീഗ് എംഎൽഎമാർ നാളെ  മുഖ്യമന്ത്രിയെ കാണും. വിഷയത്തിൽ അടിയന്തര ഇടപെടൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ലീഗ് തീരുമാനം. അധിക ബാച്ചുകൾക്ക് പകരം മാർജിനിൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്.  

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. അധിക ബാച്ചുകള്‍ അനുവദിച്ച് ശാശ്വതമായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നിലവിലെ ക്ലാസുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തെറ്റായ നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് മുസ്‌ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ.മുനീര്‍ എംഎല്‍എ  മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എന്നിവർ പ്രസംഗിച്ചു. 

പാലക്കാട് കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് ലീഗ് ജനറല്‍ സെക്രട്ടറി  പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. നിയമസഭ സമ്മേളനം തുടങ്ങിയാല്‍ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാനും ലീഗിന് ആലോചനയുണ്ട്.

English Summary:

Muslim League said that more additional seats should be allowed in Malabar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com