ADVERTISEMENT

കോഴിക്കോട് ∙കടത്തനാടൻ മണ്ണിൽ പൊള്ളുന്ന വെയിലിൽ വൻജനാവലിയെ അണിനിരത്തി പൊടിപാറിച്ചുകൊണ്ടാണ് സ്ഥാനാർഥിയായ ശേഷം ഷാഫി പറമ്പിൽ വന്നിറങ്ങിയത്. അന്നുണ്ടാക്കിയ ഓളം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഷാഫി നിലനിർത്തുകയും ചെയ്തു. സിപിഎമ്മിലെ ഏറ്റവും ജനസമ്മതിയുള്ള ആളായ കെ.കെ.ശൈലജയെ വടകരയിൽ നേരിടാൻ ഷാഫിയെക്കൊണ്ടാകുമോ എന്ന് ചോദിച്ചവർ ഷാഫിയുടെ വരവ് കണ്ട് അത് തിരുത്തി. ഷാഫി ജയിക്കുമെന്ന് പറയുന്ന ഘട്ടത്തിലേക്ക് വരെ എത്തി. എന്നാൽ ശൈലജയുടെ വ്യക്തി പ്രഭാവത്തിനും പാർട്ടിയുടെ അടിയുറച്ച പ്രവർത്തനത്തിനും മുന്നിൽ ഷാഫിയുണ്ടാക്കിയത് വെറും ഓളം മാത്രമായിരുന്നോ എന്ന ചോദ്യത്തിലേക്കാണ് എക്സിറ്റ് പോൾ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. 

മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ അനുസരിച്ച് കെ.കെ. ശൈലജയ്ക്കാണ് വിജയം പ്രവചിക്കുന്നത്. അതേസമയം കടുത്ത മത്സരമാണ് വടകരയിൽ നടന്നതെന്നാണ് എക്സിറ്റ് പോൾ കണക്കുകൾ. 1.91 % വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിൽ. 

വടകരയിലെ എംപി കെ. മുരളീധരൻ വീണ്ടും മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും തുടങ്ങി. പോസ്റ്ററുകൾ ഒട്ടിക്കുകയും ചുവരെഴുത്തുകൾ നടത്തുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പത്മജ ബിജെപിയിലേക്ക് പോകുന്നതും മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നതും. കേരളത്തിലെ തലമുതിർന്ന രണ്ട് നേതാക്കൾ ഏറ്റുമുട്ടാൻ കച്ചമുറുക്കിയ മണ്ണിലേക്കാണ് ശൈലജയെ നേരിടാൻ കോൺഗ്രസിലെ പുതുതലമുറ നേതാവിനെ ഇറക്കിയത്. ഷാഫി ഒരു എതിരാളിയെ അല്ല എന്ന നിലയിലാണ് ശൈലജ ഇതിനോട് പ്രതികരിച്ചത്. മുരളീധരനായിരുന്നു മികച്ച സ്ഥാനാർഥിയെന്നും എങ്കിൽ ശക്തമായ മത്സരം നടന്നേനെ എന്നുംവരെ ശൈലജ പറഞ്ഞു. ശൈലജയും പാർട്ടിയു അത്രയ്ക്ക് ആത്മവിശ്വാസത്തിലായിരുന്നു. വടകര മണ്ഡലത്തിലെ കൊച്ചുകുട്ടികൾക്ക് പോലും ശൈലജയെ അറിയാം. കണ്ണൂരിനോട് ചേർന്നു കിടക്കുന്ന വടകരയിൽ ശൈലജയെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ആ നേട്ടം ഷാഫിക്കുണ്ടായിരുന്നില്ല. പ്രായമായ, നാട്ടുംപുറത്തുകരായ പലർക്കും ഷാഫി അപരിചിതനായിരുന്നു. പിന്നീട് പ്രചാരണത്തിലൂടെ അപരിചിതത്വം മറികടക്കാൻ ഷാഫിക്ക് ആയെങ്കിലും വോട്ടുമറിക്കാനായോ എന്ന ചോദ്യം ഉയർന്നു നിൽക്കുകയാണ്. 

എൽഡിഎഫ് കുത്തകമണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു വടകര. ടി.പി.ചന്ദ്രശേഖരൻ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് വടകര നഷ്ടപ്പെട്ടത്. എന്തുവിലകൊടുത്തും വടകര പിടിക്കാനാണ് പൊതുസമ്മതയായ ശൈലജയെ രംഗത്തിറക്കിയത്. വടകരയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ഇത്തവണ എൽഡിഎഫിനൊപ്പമാണ് നിന്നത്. അതുകൊണ്ട് ലോക്സഭയും പിടിക്കാമെന്ന ഉറപ്പിലായിരുന്നു സിപിഎം. ഷാഫിയുടെ വരവും ഓളവും സിപിഎമ്മിൽ അങ്കലാപ്പുണ്ടാക്കിയെന്നത് ഉറപ്പാണ്. ഇതിനിടെ പാനൂരിൽ ബോംബ് പൊട്ടിയതും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും സിപിഎമ്മിന് തിരിച്ചടിയായി. സമൂഹ മാധ്യമങ്ങളിലെ കടന്നാക്രമണം യുഡിഎഫിന് തിരിച്ചടിയായി എന്നും കരുതേണ്ടി വരും. എൽഡിഎഫിന് മേൽക്കൈയുള്ള വടകര ജനത ദളിനുൾപ്പെടെ ശക്തമായ സ്വാധീനമുള്ള മണ്ഡലം. ടി.പി.കേസുമായി ബന്ധപ്പെട്ട് വലതിനോട് ചാഞ്ഞ മണ്ഡലം ഇത്തവണ പഴയ ഇടത്തേക്ക് തിരിച്ചു എന്നുവേണം എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് മനസ്സിലാക്കാൻ. 

English Summary:

Shailaja’s Chances in Vadakara: Analyzing Exit Poll Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com