64.2 കോടി പേർ വോട്ട് ചെയ്തു, ലോക റെക്കോർഡ്; ആരോപണങ്ങൾ വേദനിപ്പിച്ചു: തിരഞ്ഞെടുപ്പ് കമ്മിഷൻ
![chief election commissioner rajiv kumar മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. Photo: @ANI / X](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടർമാർ വോട്ട് ചെയ്തതായും ഇത് ലോക റെക്കോർഡാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. വോട്ടെണ്ണലിനു മുന്നോടിയായി വിളിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ പങ്കാളിത്തത്തിലും ഇത്തവണ റെക്കോർഡാണ്. 31.2 കോടി വനിത വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞതായും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും രാജീവ് കുമാർ പറഞ്ഞു. ജനാധിപത്യത്തിൽ പങ്കാളികളായ എല്ലാവരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിനന്ദിച്ചു. സംതൃപ്തി നിറഞ്ഞ ദൗത്യമാണ് പൂർത്തിയായത്. ചില ആരോപണങ്ങൾ വേദനിപ്പിച്ചെന്നും രാജീവ് കുമാർ പറഞ്ഞു.
ജമ്മു കശ്മീരിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാണ്. മണിപ്പൂരിൽ കാര്യമായ ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വലിയ സംഘർഷങ്ങളില്ലാതെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കൾ, 868 കോടിയുടെ മദ്യം എന്നിവ പിടിച്ചെടുത്തതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.