ADVERTISEMENT

തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വലിയ മുന്നേറ്റം കാഴ്ചവച്ചിട്ടും കേരളത്തിലെ 20ൽ 18 സീറ്റും നേടി മുന്നിലെത്തിയിട്ടും വിജയം ആസ്വദിക്കാനാകാത്ത അവസ്ഥയിലാണ് കേരളത്തിൽ യുഡിഎഫ്. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എഴുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചെന്നു മാത്രമല്ല കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും യുഡിഎഫിന്റെ തൃശൂരിലെ സംഘടനാ സംവിധാനത്തിനു നേരെ വലിയ പരാതിയുയർത്തി. ടി.എൻ.പ്രതാപന് ഇനി വാർഡിൽ പോലും സീറ്റു നൽകരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിറ്റേന്ന് ഡിസിസി ഓഫിസിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ പലയിടത്തും ഈ പോസ്റ്ററുണ്ട്. 

ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എംപി ടി.എൻ. പ്രതാപൻ, തിരഞ്ഞെടുപ്പ് കോർഡിനേറ്റർ അനിൽ അക്കര എന്നിവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.മുഹമ്മദ് ഹാഷിം ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃശൂരിലെ കോൺഗ്രസ് നേതൃത്വം തികഞ്ഞ പരാജയമായിരുന്നെന്നും ഹാഷിം മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഒല്ലൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡി.കെ.ശിവകുമാർ വന്ന പരിപാടിക്ക് 150 പേർ തികച്ചുണ്ടായിരുന്നില്ല. സംഘടനാപരമായ വീഴ്ചയാണിത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് സിപിഎം കൗൺസിലർമാരുടെ ഒത്താശയോടെ ബിജെപി കള്ളവോട്ടുകൾ ചേർക്കുന്നുവെന്ന കാര്യം അറിഞ്ഞിട്ടും ടി.എൻ. പ്രതാപനും അനിൽ അക്കരയും പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പറയുന്നത് നിശബ്ദ പ്രചാരണത്തിന്റെ അന്നാണ്. ഡി.കെ.ശിവകുമാറിനെയൊഴികെ മറ്റൊരു ദേശീയ നേതാവിനെപ്പോലും തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കെ.മുരളീധരൻ തെലങ്കാനയിലെ സ്ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്നിട്ടും രേവന്ത് റെഡ്ഡി പോലും എത്തിയില്ല. തൃശൂരിൽ നടന്ന സമരാഗ്നി പരിപാടി വൻ പരാജയമായിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഏറ്റവും മോശം സംഘാടനവും തൃശൂരിലാണുണ്ടായത്. ആ സമയത്തൊക്കെയും പാർട്ടിയുടെ പ്രതിഛായ മോശമാകരുതെന്നു കരുതി മിണ്ടാതിരുന്നു. ഇനി ഇതിൽ കൂടുതൽ മോശമാകാനില്ല. അരിമ്പൂർ പഞ്ചായത്തിൽവച്ച് മൂന്നുതവണ കെ.മുരളീധരൻ തിരഞ്ഞെടുപ്പ് പര്യടനം നിർത്തിപ്പോയിരുന്നു. വഴിയറിയാവുന്ന ഒരു മണ്ഡലം പ്രസിഡന്റ് പോലും സംഘത്തിലുണ്ടായിരുന്നില്ല. 

ഒരു സീറ്റ് ബിജെപിക്ക് കൊടുത്തപ്പോൾ ഒരെണ്ണം സിപിഎമ്മിന് കൊടുക്കാനും തൃശൂർ നേതൃത്വം സഹായിച്ചു. ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലൊന്നും കോൺഗ്രസ് കാര്യമായി പ്രവർത്തിച്ചിട്ടില്ല. എറണാകുളം ജില്ലയിലെ വോട്ടില്ലായിരുന്നെങ്കിൽ ചാലക്കുടിയിൽ ബെന്നി ബഹനാൻ പരാജയപ്പെടുമായിരുന്നു. കൊടുങ്ങല്ലൂരോ കയ്പമംഗലത്തോ പ്രവർത്തനം നടന്നിട്ടില്ല. തൃശൂരിൽ ഇരിങ്ങാലക്കുടയിലും തൃശൂരും മാത്രമാണ് കോൺഗ്രസ് രണ്ടാമതുള്ളത്. ബാക്കി എല്ലായിടത്തും മൂന്നാമതായെന്നു മാത്രമല്ല ബിജെപി ലീഡും നേടി. ഭാരത് ജോഡോ യാത്രയ്ക്കെത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് സുഖമില്ലാതായതോടെ ചാവക്കാട്ടെ പരിപാടി നിർത്തിവച്ചിരുന്നു. അന്ന് പ്രിയങ്ക ഗാന്ധി എറിയാട്ട് ഉണ്ടായിരുന്നിട്ടും അവരെ പങ്കെടുപ്പിച്ച് ഒരു റോഡ് ഷോ നടത്താൻ സംഘടനാ നേതൃത്വത്തിനായില്ല’’– ഹാഷിം പറഞ്ഞു.

അതേസമയം, ജില്ലയിലെ കോൺഗ്രസ് നേതൃത്വക്കുറിച്ച് ഏറെക്കാലമായി തങ്ങൾക്കു പരാതിയുണ്ടെങ്കിലും ഈ സാഹചര്യത്തിൽ അതേക്കുറിച്ച് പരസ്യമായി പറയാനില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമായ ഒ.ജെ.ജനീഷ് പറഞ്ഞു.

English Summary:

Loksabha Elections 2024 Youth Congress against Congress leadership in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com