‘ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം’: വാഹന വ്ലോഗർമാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി
![High Court | Kerala | Photo - EV Sreekumar | Manorama കേരള ഹൈക്കോടതി. ഫോട്ടോ: ഇ.വി. ശ്രീകുമാർ ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ വാഹന വ്ലോഗർമാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹന വകുപ്പിന് കോടതി നിർദേശം നൽകി. നിയമലംഘനം നടത്തുന്ന വ്ലോഗർമാർക്കെതിര ആവശ്യമെങ്കിൽ നോട്ടിസയച്ച് നടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ സർക്കാർ നടപ്പാക്കിയില്ലെന്നും വിമർശനമുണ്ടായി.
വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും നിയമനടപടികളെ പരിഹസിച്ച് ഇയാൾ വിഡിയോ പങ്കുവച്ച സാഹചര്യത്തിലാണ് ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചത്. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ സർക്കാർ പാലിച്ചില്ലെന്ന വിമർശനവും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ നിന്നുമുണ്ടായി. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയവർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.
സമൂഹമാധ്യമങ്ങളിൽ വ്ലോഗർമാർ പോസ്റ്റ് ചെയ്ത വിഡിയോകളില്‍ സ്വീകരിച്ച നടപടി അറിയിക്കണം. ഗതാഗത കമ്മിഷണർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഫ്‌ളാഷ് ലൈറ്റുകള്‍ അപകടത്തിന് കാരണമാകുന്നുവെന്നും മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം കോടതി എടുത്തു പറഞ്ഞു. 2023 മുതൽ പരിഗണനയിലുള്ള സ്വമേധയായെടുത്ത കേസിലാണ് കോടതിയുടെ നടപടി.
വിഷയം 13ന് വീണ്ടും പരിഗണിക്കും. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് പുതിയ നിർദേശങ്ങൾ കൂടി ഹൈക്കോടതി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചിരുന്നു. സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് കഴിഞ്ഞദിവസം സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതാണ്. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും സഞ്ജു ടെക്കിയുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചത്.