തൃശൂർ ഡിസിസിയിൽ കയ്യാങ്കളി, കെ.മുരളീധരന്റെ അനുയായിക്ക് മർദനം; ചേരിതിരിഞ്ഞ് സംഘർഷം
Mail This Article
തൃശൂർ∙ തിരഞ്ഞെടുപ്പു തോൽവിയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ ഡിസിസി ഓഫിസിൽ പ്രവർത്തകർ തമ്മിൽ അക്രമവും കയ്യാങ്കളിയും. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ച് അദ്ദേഹം ഓഫിസിൽ പ്രതിഷേധിച്ചു. മർദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിലാണു പിന്നീട് കയ്യാങ്കളി ഉണ്ടായത്.
കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നിൽ പാർട്ടി നേതാക്കളിൽ ചിലരാണെന്ന ആരോപണം ഫലം വന്ന അന്നു മുതൽ ഉയരുന്നുണ്ട്. ഇതിനെച്ചൊല്ലി ഡിസിസി ഓഫിസിനു മുൻപിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്ന ഉറ്റ അനുയായിയാണ് സജീവൻ. വൈകിട്ട് അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫിസിലെത്തുമ്പോൾ സജീവൻ കുരിയച്ചിറയും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും താഴത്തെ നിലയിൽ ഉണ്ടായിരുന്നു.
പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്ന് ഡിസിസി പ്രസിഡന്റ് ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറഞ്ഞു. പോസ്റ്റർ ഒട്ടിച്ചത് ആരെന്ന് ഡിസിസി ഓഫിസിലെ ക്യാമറകൾ നോക്കി കണ്ടെത്താൻ താൻ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസുകാരും ഇതോടെ മുകളിലെ നിലയിലേക്ക് കയറിപ്പോയി. സജീവൻ താഴത്തെ നിലയിൽ തന്നെ കസേരയിട്ടിരുന്നു പ്രതിഷേധിച്ചു.
പിന്നീട് 6.15ന് ആണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബിമോൻ തോമസും കെഎസ്‌യു ജില്ലാ ഭാരവാഹി ആയിരുന്ന നിഖിൽ ജോണും മറ്റ് യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ ഭാരവാഹികളും ഡിസിസി ഓഫിസിൽ എത്തിയത്. ഇവർ എത്തിയതോടെ മുകളിലെ നിലയിൽനിന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.പ്രമോദ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി.വി.വിമൽ എന്നിവരുടെ നേതൃത്വത്തിൽ മുകളിലെ നിലയിലുള്ള ഏതാനും പ്രവർത്തകരും താഴേക്കിറങ്ങി. കോണിപ്പടിയിൽ വച്ച് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയും വെല്ലുവിളി ഉയർത്തുകയും ചെയ്തു.
നേതാക്കൾ ഇടപെട്ട് ഇരുകൂട്ടരെയും മാറ്റിനിർത്തി സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തി. സജീവൻ പിന്നെയും പ്രതിഷേധം തുടർന്നു. സംഘർഷാവസ്ഥ അറിഞ്ഞെത്തിയ പൊലീസ് ഓഫിസിനു പുറത്ത് കാവൽ നിന്നു. ഇതിനിടെ മറ്റു നേതാക്കളും ഓഫിസിലേക്ക് എത്തി. വിഷയത്തിൽ പ്രതികരണം തേടാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ കാണാൻ കൂട്ടാക്കിയില്ല.
തൃശൂർ ഡിസിസിയിലെ കയ്യാങ്കളിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി ഫോണിൽ സംസാരിച്ചു. വിഷയത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സുധാകരനോട് വേണുഗോപാൽ ആവശ്യപ്പെട്ടു.