ADVERTISEMENT

മുംബൈ ∙എൻസിപി വിമത നേതാവും സഹോദരപുത്രനുമായ അജിത് പവാറിനെ ബാരാമതിയിൽ നേരിടാൻ, അദ്ദേഹത്തിന്റെ സഹോദരപുത്രൻ യുഗേന്ദ്ര പവാറിനെ വളർത്താനുള്ള ശ്രമങ്ങളുമായി എൻസിപി സ്ഥാപകൻ ശരദ് പവാർ. മകൾ സുപ്രിയ സുളെ ബാരാമതി ലോക്സഭാ മണ്ഡലത്തിൽ അജിത് പവാറിന്റെ ഭാര്യയും എൻഡിഎ സ്ഥാനാർഥിയുമായ സുനേത്ര പവാറിനെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണിത്. ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ബാരാമതി നിയമസഭാ മണ്ഡലത്തിൽ മൂന്നു പതിറ്റാണ്ടിലേറെയായി അജിത് പവാറാണ് എംഎൽഎ. 

നാലു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അജിത്തിനെതിരെ യുവനേതാവായ യുഗേന്ദ്രയെ കളത്തിലിറക്കാനാണ് പദ്ധതി. അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര. ശ്രീനിവാസ് അടക്കം പവാർ കുടുംബത്തിലെ ഭൂരിഭാഗം പേരും ശരദ് പക്ഷത്താണ്. വ്യവസായിയായ യുഗേന്ദ്രയാണ് സുപ്രിയ സുളെയുടെ പ്രചാരണങ്ങൾക്കു ചുക്കാൻപിടിച്ചത്. ഫലപ്രഖ്യാപനത്തിനു പിന്നാലെ ശരദ് പവാർ നടത്തുന്ന നന്ദിപ്രകാശന യാത്രയിൽ യുഗേന്ദ്രയെ ഒപ്പം കൂട്ടിയതോടെയാണ് നിയമസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.

സുപ്രിയ പാർലമെന്റിൽ, അജിത് പവാർ നിയമസഭയിൽ എന്ന ധാരണയാണ് അജിത് പാർട്ടി പിളർത്തിയതോടെ തെറ്റിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടിതറ്റിയ അജിത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽക്കൂടി പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാകും. ഡൽഹിയിലും മുംബൈയിലുമായി കൂടുതൽ സമയം ചെലവഴിച്ചിരുന്ന ശരദ് പവാറാകട്ടെ പാർട്ടി പിളർന്ന ശേഷം ബാരാമതിയിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

പഴയ സുഹൃത്തുക്കളെയും അണികളെയും നേരിട്ടുകണ്ട് നന്ദി പറഞ്ഞ് ശരദ് പവാർ കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ നടത്തിയ യാത്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതി നിയമസഭാ മണ്ഡലത്തിൽ 46,000 വോട്ടുകൾ സുപ്രിയയ്ക്ക് സുനേത്രയേക്കാൾ അധികം ലഭിച്ചത് സ്ഥലം എംഎൽഎയായ അജിത്തിന് ഞെട്ടലായിട്ടുണ്ട്. പരമാവധി പേരെ കണ്ടും ചെറിയ ജനസഭകൾ നടത്തിയും യുഗേന്ദ്ര പവാറും മണ്ഡലത്തിൽ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.

English Summary:

New Pawar enters Maharashtra politics: Another uncle vs nephew showdown in Baramati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com