ADVERTISEMENT

തിരുവനന്തപുരം∙ സമുദ്ര മേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ കരാർ. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപന്നങ്ങൾ നാവികസേനയ്‌ക്ക് നിർമിച്ചു നൽകുന്നത്.

നാവികസേനയിൽനിന്ന് തന്ത്രപ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നത് കെൽട്രോൺ കൈവരിച്ച പ്രവർത്തന മികവിന്റെ ഫലമാണെന്നു വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സോണർ അറെകൾക്കുവേണ്ടി കെൽട്രോൺ സ്വന്തമായി രൂപകൽപ്പന ചെയ്ത ലോ ഫ്രീക്വൻസി പ്രോസസിങ് മൊഡ്യൂളുകളാണ് ഈ ഓർഡറിൽ പ്രധാനപ്പെട്ടവ. അന്തർവാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകൾ. കെൽട്രോൺ നിർമിച്ചു നൽകിയ പ്രോട്ടോടൈപ്പുകൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷം നിലവിൽ രണ്ട് പ്രോസസിങ് മോഡ്യൂളുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്.

കൂടുതൽ ദൂരത്തിലുള്ള ടാർഗറ്റുകളെ കണ്ടെത്തുന്നതിനു കെൽട്രോണിന്റെ ലോ ഫ്രീക്വൻസി പ്രോസസിങ് മോഡ്യൂളുകൾ സഹായകമാകും. ഉപയോഗിച്ച് മികവ് തെളിയിക്കുന്നതോടെ ഈ മൊഡ്യൂളുകൾക്ക് അനവധി സാധ്യതകൾ ഭാവിയിൽ ഉണ്ടാവും. നാവികസേനയുടെ വിവിധതരം കപ്പലുകളിൽ സ്ഥാപിക്കുന്നതിനു സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടർ, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്നെറ്റിക് ലോഗ്, ഡേറ്റാ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, ആൻറി സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റുകൾക്കുള്ള സോണാറിന് ആവശ്യമായ പവർ ആംപ്ലിഫയറുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ കെൽട്രോൺ നിർമിച്ചു നൽകും.

English Summary:

Keltron will build strategic equipment for the Navy; 97 crore contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com