കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: ലൈസൻസിന്റെ മറവിൽ പ്യൂരിഫൈഡ് ടർപെൻറൈൻ ഓയിൽ എത്തിച്ച ബേക്കറി ഉടമ അറസ്റ്റിൽ
Mail This Article
ചെന്നൈ∙ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ നിർണായകമായി പ്രദേശത്തെ ബേക്കറി ഉടമയുടെ അറസ്റ്റ്. ജ്യോതി ചിപ്‌സ് എന്ന പേരിൽ ബേക്കറി നടത്തുന്ന ശക്തിവേലാണ് സിബിസിഐഡിയുടെ അറസ്റ്റിലായത്. നേരത്തെ മദ്യം വാറ്റുന്നതിനായി ആന്ധ്രയിൽ നിന്നും പഴകിയ മെഥനോൾ അനധികൃതമായി എത്തിച്ചതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേക്കറി ലൈസൻസിന്റെ മറവിൽ മദ്യത്തിൽ കലർത്താൻ പ്യൂരിഫൈഡ് ടർപെൻറൈൻ ഓയിൽ കൂടി എത്തിച്ചതായി അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
ശക്തിവേലിന്റെ ജിഎസ്ടി ബിൽ ഉപയോഗിച്ചാണ് പ്രധാന പ്രതി മാതേഷ് പ്യൂരിഫൈഡ് ടർപെൻറൈൻ ഓയിൽ വാങ്ങിയിരുന്നത്. വ്യാജമായി നിർമിച്ചിരുന്ന മദ്യത്തിനു കൂടുതൽ ലഹരി പകരാനാണ് പ്യൂരിഫൈഡ് ടർപെൻറൈൻ ഓയിൽ ഉപയോഗിച്ചിരുന്നതെന്നാണ് നിഗമനം. ഇതിന്റെ അമിത ഉപയോഗം കിഡ്നിയുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. ശക്തിവേലിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും എത്രത്തോളം ലിറ്റർ പ്യൂരിഫൈഡ് ടർപെൻറൈൻ ഓയിൽ മേഖലയിലേക്ക് എത്തിച്ചുവെന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.