ADVERTISEMENT

കോട്ടയം ∙ ജൂലൈ നാലിനു നടക്കുന്ന ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്കു വേണ്ടി മത്സരിക്കാൻ തിരുവനന്തപുരം സ്വദേശിയും. വർക്കലക്കാരനായ എറിക് സുകുമാരനാണ് സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽനിന്നു ജനവിധി തേടുന്നത്. ലോക ബാങ്ക് കൺസൽറ്റന്റ് കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരൻ.

ബ്രിട്ടനിൽ ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് എതിരായി പുറത്തുവരുന്ന അഭിപ്രായ സർവേ ഫലങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് പ്രചാരണ പര്യടനത്തിനിടെ എറിക് സുകുമാരൻ മനോരമ ഓൺലൈനു നൽകിയ ടെലിഫോൺ ഇന്റർവ്യൂവിൽ പറഞ്ഞു. ഇന്ത്യയിൽ നരേന്ദ്ര മോദി വമ്പൻ ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പാളിയതു ചൂണ്ടിക്കാട്ടിയാണ് എറിക് അഭിപ്രായ സർവേകളെ തള്ളിക്കളഞ്ഞത്.

മുൻ മന്ത്രിയും ബ്രിട്ടിഷ് പാർലമെന്റു തിര‍ഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ തെരേസ വില്ലിയേഴ്സിനൊപ്പം എറിക് സുകുമാരൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മുൻ മന്ത്രിയും ബ്രിട്ടിഷ് പാർലമെന്റു തിര‍ഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ തെരേസ വില്ലിയേഴ്സിനൊപ്പം എറിക് സുകുമാരൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ബ്രിട്ടനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൺസർവേറ്റീവ് പാർട്ടിക്ക് അനുകൂലമാണോ?
14 വർഷമായി കൺസർവേറ്റീവ് പാർട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഭരണത്തിലെ നേട്ടങ്ങളുമായാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഞങ്ങൾക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ഭരണം പിടിക്കാനാണ് പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ ശ്രമം. ഞങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ വയ്ക്കാൻ ഒരുപാട് ഭരണനേട്ടങ്ങളുണ്ട്. കോവിഡ് വലിയ തോതിലാണ് ബ്രിട്ടനെ ബാധിച്ചത്. അതിനെയെല്ലാം അതിജീവിച്ച് പുതിയൊരു രാജ്യം കെട്ടിപ്പടുക്കാൻ കൺസർവേറ്റീവ് പാർട്ടിക്കായി. വൈദ്യുതിക്കും ഇന്ധനത്തിനുമെല്ലാം ഉണ്ടായ വിലക്കയറ്റത്തിനു തടയിടാൻ സാധിച്ചു. പണപ്പെരുപ്പം 11 ശതമാനത്തിൽനിന്നും രണ്ടു ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചതും നേട്ടമായി. ഭാവി മുന്നിൽ കണ്ട് വ്യക്തമായ പദ്ധതികളുമായാണ് ഞങ്ങളുടെ സർക്കാരിന്റെ പ്രവർത്തനം. എന്നാൽ അപ്പുറത്ത് ലേബർ പാർട്ടിക്ക് യാതൊന്നും അവകാശപ്പെടാനില്ല.

∙ അഭിപ്രായ സർവേകളെല്ലാം കൺസർവേറ്റീവ് പാർട്ടിക്ക് എതിരാണല്ലോ?
തിരഞ്ഞെടുപ്പു ദിവസം പോൾ ചെയ്യുന്ന വോട്ടിൽ വിശ്വസിച്ചാൽ മതി. അഭിപ്രായ സർവേയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അഭിപ്രായ സർവേക്കാർ പറയുന്നത് വിശ്വസിക്കുകയേ വേണ്ട. ഇന്ത്യയിൽത്തന്നെ നിങ്ങൾ കണ്ടില്ലേ? ബിജെപി 400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി? താഴെത്തട്ടിൽ കൺസർവേറ്റീവ് പാർട്ടിക്ക് അനുകൂലമാണ് എല്ലാ ഘടകങ്ങളും.

∙ എങ്കിലും ഋഷി സുനകിന് എതിരായ ഒരു തരംഗം അവിടെയില്ലേ?
ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം നേതൃസ്ഥാനത്ത് വന്നിട്ട് 18 മാസമേ ആയിട്ടുള്ളൂ. ഞങ്ങൾ വീടുകളിലൊക്കെ വോട്ട് ചോദിച്ച് പോകുമ്പോൾ ഋഷി സുനകിനെ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വീണ്ടും അധികാരത്തിൽ വരണമെന്നുമൊക്കെയാണ് ഭൂരിപക്ഷം പേരും പറയുന്നത്.

Britain's Prime Minister and Conservative Party leader Rishi Sunak attends a Conservative general election campaign event in Stanmore, London, in May 26, 2024. (Photo by Chris Ratcliffe / POOL / AFP)
Britain's Prime Minister and Conservative Party leader Rishi Sunak attends a Conservative general election campaign event in Stanmore, London, in May 26, 2024. (Photo by Chris Ratcliffe / POOL / AFP)

∙ ഋഷി സുനക് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തോൽക്കുമെന്നും അഭിപ്രായ സർവേകളുണ്ട്?
ലോക്കൽ എംപി എന്ന നിലയിൽ അദ്ദേഹം ജനപ്രിയനാണ്. തോൽവി ഒരിക്കലും സംഭവിക്കില്ല.

∙ എങ്ങനെയാണ് താങ്കൾ തിരഞ്ഞെടുപ്പു മൽസരരംഗത്തെത്തിയത്?
ഞാൻ കൺസർവേറ്റീവ് പാർട്ടിയുടെ വൊളന്റീയറായിരുന്നു. അപേക്ഷ കൊടുത്ത് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് സ്ഥാനാർഥി ആയത്. ഇന്ത്യയിലേതുപോലെ എളുപ്പത്തിലൊന്നും സ്ഥാനാർഥിയാകാൻ പറ്റില്ല. ഒരു മത്സരപരീക്ഷ പോലെയാണ് എല്ലാം.

∙ ഇന്ത്യയിലെയും ബ്രിട്ടനിലെയും തിരഞ്ഞെടുപ്പു പ്രചരണങ്ങളിലെ പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
ബ്രിട്ടനിൽ രാഷ്ട്രീയം കുറച്ചുകൂടി വ്യക്തിപരമാണ്. മൈക്കിലൂടെയുള്ള അനൗൺസ്മെന്റോ ജീപ്പിൽ കയറിയുള്ള പ്രചാരണമോ ഒന്നുമില്ല. നേരെ വീട്ടിൽ പോയി വോട്ട് ചോദിക്കുകയാണ്. പ്രചാരണം നിശബ്ദമാണ്.

∙ ഋഷി സുനകിനോട് സംസാരിച്ചോ? അദ്ദേഹം എന്താണ് പറയുന്നത്?
ആത്മവിശ്വാസം എപ്പോഴും ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാണുമ്പോൾ പറയുന്നുണ്ട്.

∙ ബോറിസ് ജോൺസനുമായുള്ള ബന്ധം ആരംഭിക്കുന്നത് എങ്ങനെയാണ്?
2012 ലെ ഒരു തിരഞ്ഞെടുപ്പിൽ തുടങ്ങിയ ബന്ധമാണത്. അദ്ദേഹത്തിനൊപ്പം ഒരുപാട് അടുത്ത് ഇടപഴകാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായും വ്യക്തിപരമായും അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കുന്നു.

∙ നാടുമായുള്ള ബന്ധവും വീട്ടുകാരെയുമൊക്കെ പരിചയപ്പെടുത്താമോ?
ജോണി, അനിത സുകുമാരൻ എന്നിവരാണ് അച്ഛനും അമ്മയും. അച്ഛന്റെ സ്വദേശം ആറ്റിങ്ങൽ അഞ്ചുതെങ്ങാണ്. അമ്മയുടേത് ശിവഗിരിക്ക് സമീപം ശ്രീനിവാസപുരം. അച്ഛന് യുകെയിൽ കോ ഓപ്പറേറ്റീവ് ഫിനാൻസ് മേഖലയിലായിരുന്നു ജോലി. ഞാൻ ജനിച്ചതും വളർന്നും യുകെയിലാണ്. അപ്പൂപ്പനും അമ്മൂമ്മയും ഒപ്പമുണ്ടായിരുന്നു. അവധിക്കാലങ്ങളിൽ നാട്ടിലേക്കുള്ള വരവും മുടക്കാറില്ലായിരുന്നു. ആറ്റിങ്ങലിലെ വടക്കേ തോപ്പിൽ കാവും മാടൻ നടയുമൊക്കെ കുടുംബക്ഷേത്രങ്ങളാണ്. കവടിയാറിൽ ഫ്ലാറ്റൊക്കെയുണ്ടായിരുന്നു. അമേരിക്കൻ സ്വദേശി ലിൻഡ്സെയാണ് ഭാര്യ.

∙ വിദ്യാഭ്യാസമൊക്കെ എവിടെയായിരുന്നു?
യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും നേടി. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രിട്ടിഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി. ഇന്ത്യയിലെ ഐഎഎസിനു തുല്യമാണ്.

∙ ബ്രിട്ടനിൽ എന്തുചെയ്യുന്നു?
പുനരുപയോഗ ഊർജമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ നടത്തുകയാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലണ്ടൻ മേയറായിരുന്നപ്പോൾ 2012ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.

∙ നാടുമായി ഏറ്റവും അടുപ്പിച്ച് നിർത്തുന്നത്?
ഞാനൊരു ശ്രീപദ്മനാഭ സ്വാമി ഭക്തനാണ്. കേരളത്തിലെത്തുമ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുന്നത് മുടക്കാറില്ല. ഗുരുവായൂരിലും കുടുംബക്ഷേത്രങ്ങളിലും പോകും. കോവളവും കേരളത്തിലെ കായലുകളുമൊക്കെ ഇഷ്ടമാണ്. നെയ്മീൻ പൊള്ളിച്ചതാണ് കേരളത്തിലെത്തിയാൽ ഇഷ്ടവിഭവം. കരിക്കിൽ ശർക്കര ചേർത്ത് കഴിക്കുന്നതും ഒരുപാട് ഇഷ്ടമാണ്.

English Summary:

Keralite Eric Sukumaran to Contest British Elections for Conservative Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com