ADVERTISEMENT

തിരുവനന്തപുരം∙ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഒരു ഭിന്നശേഷിക്കാരനാണ് ഇതെന്ന സംശയവും പൊലീസിനുണ്ട്. കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ കാണാനില്ല. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണെന്നാണു പൊലീസ് കരുതുന്നത്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. 

ദീപുവിന്റെ കയ്യിൽ പണമുണ്ടെന്ന് കൃത്യമായി അറിയുന്ന ആരോ ആണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു. അവസാനമായി ദീപു വിളിച്ച മാര്‍ത്താണ്ഡം ഭാഗത്തുള്ള ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളിയെ ഉടന്‍ തന്നെ വലയിലാക്കാന്‍ കഴിയുമെന്നാണു പൊലീസ് പറയുന്നത്. ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി കാര്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

സീറ്റ് ബെല്‍റ്റ് ധരിച്ച് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു ദീപു. വാഹനം ഓഫ് ചെയ്തിരുന്നില്ല. ബോണറ്റ് പൊക്കിവച്ച്, ലൈറ്റ് ഓണ്‍ ചെയ്ത നിലയിലുള്ള വാഹനം കണ്ടാണ് പൊലീസിന്റെ പട്രോളിങ് സംഘം പരിശോധന നടത്തിയത്. അപ്പോഴാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മുതല്‍ കളിയിക്കാവിള വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. 

പൊള്ളാച്ചിയിലും കോയമ്പത്തൂരിലും പോയി മണ്ണുമാന്തിയന്ത്രം വാങ്ങി വീടിനു സമീപത്തുളള ലെയ്ത്തില്‍ അറ്റകുറ്റപ്പണി നടത്തി മറിച്ചുവില്‍ക്കുന്ന ജോലിയും ദീപു ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും തക്കലയില്‍നിന്നും ഓരോരുത്തര്‍ യാത്രയില്‍ ഒപ്പമുണ്ടാകുമെന്നാണ് ദീപു വീട്ടില്‍ പറഞ്ഞിരുന്നത്. നെടുമങ്ങാട് സ്വദേശിയായ ആക്രി കച്ചവടക്കാരനുമായി സാമ്പത്തിക തര്‍ക്കമുള്ളതായും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ടായിരുന്നു. അതേസമയം പണത്തിനായി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മരിച്ച ദീപുവിന്റെ ഭാര്യ വിധുമോള്‍ പറഞ്ഞു. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഗ്യാങ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ആരാണ് വിളിച്ചിരുന്നതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com