ADVERTISEMENT

കോഴിക്കോട്∙ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ അതിജീവിതയ്ക്കു പിന്തുണയുമായി സാമൂഹിക സാംസ്കാരിക നായകർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു. കുറ്റം ചെയ്തവർക്കെതിരെ ഉടൻ ക്രിമിനൽ കേസെടുക്കണമെന്നാണു കത്തിലെ ആവശ്യം. മെമ്മറി കാർഡ് പരിശോധിച്ചവരെ സർവീസിൽനിന്നു പുറത്താക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡനദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിസ്താരസമയത്ത് മാത്രം ഉപയോഗിക്കേണ്ടതും കോടതിയുടെ ചെസ്റ്റിൽ സൂക്ഷിക്കേണ്ടതും അതീവ സുരക്ഷയിൽ നിലനിർത്തേണ്ടതുമാണ്. 

ഈ കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ഒരു സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതുമാണ്. അങ്ങനെയുള്ള മെമ്മറി കാർഡാണ് ജില്ലാ സെഷൻസ് കോടതിയുടെയും അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെയും കസ്റ്റഡിയിലിരിക്കേ അനധികൃതമായി തുറന്നതായി റിപ്പോർട്ടിൽ പറയുന്നത്. ഒരു വർഷത്തിലേറെ നിയമവിരുദ്ധമായി ഈ കാർഡ് ഒരു ജുഡീഷ്യൽ ഓഫിസറുടെ കസ്റ്റഡിയിൽ വച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചവരെ കോടതി പേരെടുത്തു പറഞ്ഞ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്നും സർവീസിൽനിന്നു പിരിച്ചുവിടണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്.

കെ.അജിത. സാറാ ജോസഫ്, കെ.കെ.രമ എംഎൽഎ, വൈശാഖൻ, എം.എൻ.കാരശ്ശേരി, കൽപറ്റ നാരായണൻ, കെ.ആർ.മീര, ഡോ.പി.ഗീത, കുരിപ്പുഴ ശ്രീകുമാർ, ഡോ.ആസാദ്, അശോകൻ ചരുവിൽ, സജിത മഠത്തിൽ, രേവതി, ഡോ.മാളവിക ബിന്നി, പി.കെ.പോക്കർ, വി.പി.സുഹ്റ, കെ.എ.ബീന, ദീദി ദാമോദരൻ, സി.ആർ. നീലകണ്ഠൻ, കവിത ബാലകൃഷ്ണൻ, ശിഹാബുദ്ദീൻപൊയ്ത്തുംകടവ്, സി.എസ്. ചന്ദ്രിക, ശീതൾ ശ്യാം, രേഖ രാജ്, ജോളി ചിറയത്ത്, വിജിപെൺകൂട്ട് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരാണ് കത്തയച്ചത്.

English Summary:

Social Cultural Leaders Urge Action Against Judicial Misconduct in Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com