ADVERTISEMENT

തിരുവനന്തപുരം∙ ക്വാറി ഉടമയായ ദീപുവിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ട സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് പൊലീസ് കണ്ടെടുത്തതായി സൂചന. കേസില്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് ചുഴാറ്റുകോട്ട സ്വദേശി അമ്പിളിയുടെ വീട്ടില്‍ വെളുപ്പിന് രണ്ടു മണിയോടെ തമിഴ്‌നാട് പൊലീസ് തെളിവെടുപ്പു നടത്തി. സര്‍ജിക്കല്‍ ബ്ലേഡും ഏഴു ലക്ഷം രൂപയും കണ്ടെത്തിയെന്നാണു ലഭിക്കുന്ന വിവരം. വീടിനു തൊട്ടടുത്തുള്ള സ്ഥലത്തുനിന്നാണ് ബ്ലേഡ് കിട്ടിയത്.  ക്ലോറോഫോം മണപ്പിച്ച ശേഷമാണ് ദീപുവിന്റെ കഴുത്തറുത്തതെന്നും പറയുന്നു.

അമ്പിളിക്ക് സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയ പാറശാല സ്വദേശി സുനിലിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സുനിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കട നടത്തുകയാണ് സുനില്‍. നാഗര്‍കോവില്‍-തിരുവനന്തപുരം ദേശീയപാതയില്‍ കളിയിക്കാവിള ഒറ്റാമരത്തിനരികെയുള്ള പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച അര്‍ധരാത്രിയാണ് ദീപുവിനെ കഴുത്തറുത്തു കൊന്ന നിലയില്‍ കാറില്‍ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം വാങ്ങാന്‍ 10 ലക്ഷം രൂപയുമായാണ് ദീപു വീട്ടില്‍നിന്നു പോയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി അമ്പിളിയെ മലയം മലവിളയിൽനിന്നു തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഏഴ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഒറ്റാമരം പെട്രോള്‍ ബങ്കിനു എതിര്‍വശം ചെറുവാരക്കോണം സഹകരണ ബാങ്ക് അയിങ്കാമം ശാഖയിലെ സിസിടിവിയില്‍ കൊല നടത്തിയെന്ന് സംശയിക്കുന്ന പ്രതി കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞതാണ് നിർണായകമായത്.

ദീപുവിന്റെ മൊബൈലിലേക്ക് എത്തിയ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. രണ്ടു കൊലക്കേസുകളില്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അമ്പിളി.

English Summary:

Police Recover Surgical Blade and 7 Laks Rupees in Deepu Murder Case in Kaliyikavila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com