ADVERTISEMENT

കോട്ടയം∙ തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സമിതിയുടെ തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകിയത്. സ്ഥാനാർഥി എന്ന നിലയിൽ മുരളീധരന് ഉയരാനായില്ലെന്നും ഇവർ പറഞ്ഞു. 

താൻ നിരപരാധിയാണെന്നും കെ.മുരളീധരന്റെ വിജയത്തിനായി ആത്മാർ‌ഥമായാണ് പണിയെടുത്തതെന്നുമാണ് ടി.എൻ.പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ പറഞ്ഞത്. താനാകും സ്ഥാനാർഥിയെന്നു കരുതി പ്രചരണം അടക്കം ആരംഭിച്ചിരുന്നു. എന്നാൽ കെ.മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രതാപൻ പറഞ്ഞു.

പ്രാദേശിക തലത്തിലെ നേതാക്കളും പ്രവർത്തകരും അടക്കം 150 പേരെയാണ് അന്വേഷണ സമിതി കണ്ടത്. ബിജെപിയുടെ ചിട്ടയായ പ്രവർത്തനവും പണവും വിജയത്തിനു അടിസ്ഥാനമായെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. താഴെത്തട്ടിൽ സംഘടനാ ദൗർബല്യങ്ങൾ ശക്തമാണെന്നും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ തിരിച്ചടിയായെന്നും മൊഴികളുണ്ട്. ജില്ലാതലത്തിലെ ഏകോപനമില്ലായ്മ വൻതോതിൽ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നാണ് മുരളീധരനെ അനുകൂലിക്കുന്നവർ നൽകിയ മൊഴി. 

പ്രാദേശികതലം മുതൽ ജില്ലാതലം വരെ പല മുതിർന്ന നേതാക്കളും തിരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതായും മുരളീധരനെ അനുകൂലിക്കുന്നവർ പറഞ്ഞു. ജോസ് വള്ളൂർ അടക്കമുള്ളവർക്കെതിരെ ഇവർ ഗുരുതര മൊഴികളാണ് നൽകിയത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ അടക്കം ജില്ലാ നേതൃത്വം ശ്രദ്ധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ ചിലർ എംപി എന്ന നിലയിൽ ടി.എൻ.പ്രതാപൻ പരാജയമായിരുന്നുവെന്നും പറഞ്ഞു. 

സംസ്ഥനതലം മുതൽ പ്രദേശികതലം വരെയുള്ള വീഴ്ചകൾ പ്രവർത്തകരും നേതാക്കളും സമിതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, സ്ഥാനാർഥിയായ കെ.മുരളീധരൻ ഒരാൾക്കെതിരെയും അന്വേഷണ സമിതിക്കു മുൻപാകെ മൊഴി നൽകിയില്ല. വിജയിക്കുമെന്നാണ് കരുതിയതെന്നും മുന്നൊരുക്കങ്ങൾ ഇല്ലായിരുന്നുവെന്നുമായിരുന്നു മുരളീധരന്റെ മൊഴി. തിരഞ്ഞെടുപ്പിനിടയിൽ ഉണ്ടായിരുന്ന വീഴ്ചകളൊന്നും അവസാന നിമിഷമെത്തിയ തനിക്ക് ശ്രദ്ധിക്കാനായില്ലെന്നും മുരളീധരൻ പറഞ്ഞു. 

തൃശൂരിലെ കനത്ത തോൽവിയും തോൽവിയെ തുടർന്ന് ഉണ്ടായ കയ്യാങ്കളിയും അനിഷ്ടസംഭവങ്ങളും സംബന്ധിച്ചാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. കെ.സി.ജോസഫ് അധ്യക്ഷനായ സമിതിയിൽ ടി.സിദ്ദിഖ്, ആർ.ചന്ദ്രശേഖർ എന്നിവരാണ് അംഗങ്ങൾ‌. ടി.സിദ്ദിഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ജൂലൈ 11നു ശേഷമായിരിക്കും ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ മൊഴിയെടുപ്പ്. ഇതുകഴിഞ്ഞു മാത്രമേ നിഗമനങ്ങളും നിർദേശങ്ങളും അടങ്ങിയ റിപ്പോർട്ട് കെപിസിസിക്ക് സമർപ്പിക്കുകയുള്ളൂ.

English Summary:

KPCC Inquiry Committee Nears Report on Thrissur and Alathur Election Defeats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com