ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറം വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു ഇറങ്ങിപ്പോയി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെന്നും വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണം ഏറ്റവും മോശമായി നിര്‍വഹിച്ച വര്‍ഷമാണിതെന്നും തലസ്ഥാനത്ത് വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

വര്‍ഷത്തില്‍ ഏതു സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകള്‍, ഉയര്‍ന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയുടെ സാന്നിധ്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സ്ഥലമായി അടയാളപ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അത്തരം സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വം ഉറപ്പാക്കി, ജനപങ്കാളിത്തത്തോടെയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓരോ ജില്ലയിലേയും കണക്കുകള്‍ പരിശോധിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്കു പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് പനിനിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ലീഗ് എംഎല്‍എ ടി.വി.ഇബ്രാഹിം സംസാരിച്ചത്. ഒരു പകര്‍ച്ചവ്യാധിയില്‍ രോഗത്തേക്കാള്‍ നാം ഭയപ്പെടേണ്ടത് നടപടിയെ ഭയപ്പെടുന്ന ഒരു ഭരണകൂടത്തെയാണെന്നാണ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് പറഞ്ഞിരിക്കുന്നതെന്ന് ടി.വി.ഇബ്രാഹിം പറഞ്ഞു. മന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. മഴക്കാലപൂര്‍വ ശുചീകരണം ഉള്‍പ്പെടെ താളംതെറ്റിയത് സര്‍ക്കാര്‍ വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പകര്‍ച്ചപ്പനി വ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ആശുപത്രികളുടെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയായിരുന്നെങ്കില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 33 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ ചെയ്യില്ലായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി.

English Summary:

Epidemics are under control, Says Health Minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com