ADVERTISEMENT

കൽപറ്റ ∙ വയനാട്ടിലെ ഇരുളത്ത് കൂട്ടിൽ കുടുങ്ങിയ കടുവയെക്കൊണ്ട് കുടുങ്ങി വനംവകുപ്പ് ജീവനക്കാർ. 10 ദിവസമായി കടുവ ഇതേ കൂട്ടിൽ തന്നെ തുടരുന്നു. മുൻപ് വയനാട്ടിൽ കൂട്ടിലായ ഒരു കടുവയേയും ഇത്രയും കാലം അതേ കൂട്ടിലിടേണ്ടി വന്നിട്ടില്ല. കടുവയെ നെയ്യാറിലേക്ക് മാറ്റാൻ തീരുമാനമായെങ്കിലും ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ഉത്തരവ് ഉടനെ എത്തുമെന്ന പ്രതീക്ഷയിലാണെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു. ജൂൺ 23ന് രാത്രി കൂട്ടിലായ കടുവ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലാണുള്ളത്. കടുവയ്ക്കാവശ്യമായ ഭക്ഷണവും മറ്റും കൂട്ടിൽ നൽകുന്നുണ്ട്. ഭക്ഷണം കൊടുക്കലും കൂട് വൃത്തിയാക്കലുമാണു വനംവകുപ്പ് ജീവനക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

കടുവയെ തുറന്നുവിടാൻ സാധിക്കാത്തതിനാൽ കൂട് വൃത്തിയാക്കൽ ശ്രമകരമാണ്. ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ നിലവിൽ 7 കടുവകളുണ്ട്. അവിടേക്ക് ഇനിയും കടുവയെ എത്തിക്കാൻ സാധിക്കില്ല. മൃഗശാലകളിലേക്കും കടുവയെ മാറ്റാൻ സാധിക്കാത്ത സാഹചര്യമാണ്. അതിനാലാണ് നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി കടുവയെ ഉടൻ മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. കടുവയുള്ളതിനാൽ സ്റ്റേഷൻ പരിസരത്തേക്ക് ആളുകളെ കടത്തിവിടുന്നുമില്ല. കടുവയുടെ പരിചരണത്തിനായി നിശ്ചിത ജീവനക്കാരെ നിയോഗിച്ചതോടെ മറ്റ് ജോലികളും മന്ദഗതിയിലായി.

5 ദിവസം കേണിച്ചിറയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച കടുവയാണ് കൂട്ടിലായത്. കിഴക്കയിൽ സാബുവിന്റെ തൊഴുത്തിനടുത്തു സ്ഥാപിച്ച കൂട്ടിൽ തോൽപെട്ടി17 എന്ന 10 വയസ്സുള്ള കടുവയാണു കുടുങ്ങിയത്. മൂന്നു പല്ലുകൾ നഷ്ടപ്പെട്ട കടുവയുടെ കൈയ്ക്കു ഗുരുതര മുറിവുണ്ട്. 21 മുതൽ കേണിച്ചിറ, എടക്കാട് മേഖലകളിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. പിടിക്കാൻ കൂടുവച്ച ശേഷമാണ് കടുവ 3 പശുക്കളെ കൊന്നത്. 21ന് വൈകിട്ട് കേണിച്ചിറ എടക്കാട് മാന്തടം തെക്കേപ്പുന്നപ്പള്ളിൽ വർഗീസിന്റെയും 22ന് രാത്രി 10ന് കേണിച്ചിറ കിഴക്കേൽ സാബുവിന്റെയും പശുക്കളെ കൊന്ന കടുവ, പിറ്റേന്നു പുലർച്ചെ മൂന്നോടെ കേണിച്ചിറ മാളിയേക്കൽ ബെന്നിയുടെ 2 പശുക്കളെയും ഇരയാക്കി. നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചതോടെ കടുവയെ മയക്കുവെടി വച്ചുപിടികൂടാൻ ഉത്തരവിട്ടിരുന്നു. വെടിവയ്ക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. 

English Summary:

Wayanad Forest Officers in Peril as Tiger Trap Operation Takes a Dangerous Turn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com