‘കല അബദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് അനിൽ പറഞ്ഞു; മറവ് ചെയ്യാൻ സഹായം തേടി, എന്നെ ഭീഷണിപ്പെടുത്തി’
![kala-murder-mannar കല, മൃതദേഹാവശിഷ്ടങ്ങൾക്കായി സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തുന്നു. ചിത്രം∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മാന്നാർ (ആലപ്പുഴ) ∙ ശ്രീകലയുടെ കൊലപാതക കേസിൽ പൊലീസിനു നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിന്റെ ബന്ധു സുരേഷ്. 2009ൽ അനിൽ വിളിച്ചതനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നുമാണു സുരേഷിന്റെ മൊഴി. നേരത്തേ പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.
കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും സുരേഷിനോട് അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാൽ കൊലപാതകത്തിനു കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് സുരേഷ് മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിലിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും സുരേഷ് പറഞ്ഞു. കേസിലെ പരാതിക്കാരനും സുരേഷാണ്.
നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലെന്നാണ് അനിലിന്റെ പിതാവ് തങ്കച്ചന്റെ പ്രതികരണം. കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ, വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും ഇദ്ദേഹം പറയുന്നു. വീട്ടിൽനിന്നു പോയ ശേഷം കല തിരിച്ചു വന്നില്ല. ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിലെത്തിയത്. കല വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അനിൽ കൊലപാതകം നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.