ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ. അടുത്ത അനുയായികളോട് ജോ ബൈഡൻ‌ ഇക്കാര്യം സംസാരിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും സഹപ്രവർത്തകരുമായും രാഷ്ട്രീയ സാഹചര്യങ്ങൾ ബൈഡൻ ചർച്ച ചെയ്തു. 

എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപുമായുള്ള അറ്റ്‌ലാന്റ സംവാദത്തിലെ ദയനീയ പ്രകടനത്തെത്തുടർന്നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ (81) പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയത്. ബൈഡനു പകരം ആളെ കണ്ടെത്തണമെന്ന് യുഎസിലെ മുഖ്യധാര മാധ്യമങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം പ്രസിഡന്റിന്റെ കടമകൾ നിറവേറ്റാൻ കഴിയുമോ എന്ന ചോദ്യമാണ് സ്വന്തം പാർട്ടിയിലും ജോ ബൈഡനു നേരിടേണ്ടി വരുന്നത്.

ഡോണൾഡ് ട്രംപുമായി (78) നടത്തിയ ആദ്യ ടിവി സംവാദത്തിൽ തപ്പിത്തടഞ്ഞതാണു ബൈഡന് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിൽനിന്ന് പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു ബൈഡൻ. എതിർപ്പ് ശക്തമായതോടെയാണ് അടുത്ത അനുയായികളുമായി വിഷയം ചർച്ച ചെയ്തത്.

ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാനുള്ള പ്രൈമറിയിൽ വിജയിച്ച ബൈഡന്റെ സ്ഥാനാർഥിത്വം പാർട്ടിയുടെ ഓഗസ്റ്റ് കൺവൻഷനിലാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. പാർട്ടി പ്രതിനിധികളിൽ 3,894 പേരുടെ പിന്തുണ ബൈഡനുണ്ട്. നാമനിർദേശം പാസാകാൻ 1975 പേർ മതി. ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെയാണ് കൺവൻഷൻ.

English Summary:

Will Joe Biden Withdraw from US Presidential Election?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com