ADVERTISEMENT

കൊച്ചി∙ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഫണ്ടിന്റെ വിനിയോഗമോ ദുർവിനിയോഗമോ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന് അധികാരമില്ലെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). മസാലബോണ്ടുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാനും വീണ്ടും ഹാജരാകാനും ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ സമൻസിനെ എതിർത്തുകൊണ്ടാണു കിഫ്ബി ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട ഏതു വിധത്തിലുള്ള പരിശോധനയ്ക്കും അധികാരമുള്ളതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കാണെന്നും കിഫ്ബി വാദിച്ചു. കേസ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. കിഫ്ബി ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. നൽകിയ രണ്ടാമത്തെ സമൻസ് ചോദ്യം ചെയ്തു മുൻ മന്ത്രി തോമസ് ഐസക്ക് നൽകിയ ഹർജിയും കോടതി മുമ്പാകെയുണ്ട്. 

മറ്റു സംസ്ഥാനങ്ങളും സ്ഥാപനങ്ങളും മസാല ബോണ്ട് ഇറക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇ.ഡിയുടെ അന്വേഷണമെന്നു കിഫ്ബിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ പറഞ്ഞു. 2021 ജൂലൈ മുതൽ എല്ലാ രേഖകളും ഇ.ഡിക്ക് നൽകുകയും ഉദ്യോഗസ്ഥർ ഹാജരാവുകയും ചെയ്തതാണ്. ഈ രേഖകൾ എല്ലാം നല്‍കിയിട്ടും ഇപ്പോഴും ഇ.ഡി. പറയുന്നതു തങ്ങൾക്കു സംശയമുണ്ടെന്നാണു. ഫണ്ട് ദുരുപയോഗം നടന്നിട്ടുണ്ടെന്നു പറയാതെ, നടന്നതെന്താണെന്നു കൃത്യമായി പറയണം. അതല്ലാതെ പൊതുവായ ആരോപണങ്ങൾ തുടർച്ചയായി ഉന്നയിക്കാൻ കഴിയില്ലെന്നും കിഫ്ബി വാദിച്ചു.

കിഫ്ബി ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താൻ ഇ.ഡിക്ക് അധികാരിമില്ല. അതിന് അധികാരമുള്ളത് ആര്‍ബിഐക്കാണ്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (ഫെമ) പ്രകാരം പരിശോധിക്കാൻ ആർബിഐക്ക് രേഖാമൂലം ഒരു അംഗീകൃത വ്യക്തിയേയോ സ്ഥാപനങ്ങളെയോ നിയമിക്കാവുന്നതാണ്. ആർബിഐയെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ ഫണ്ട് ദുര്‍വിനിയോഗം നടന്നിരുന്നു എങ്കിൽ ആർബിഐ അക്കാര്യം ഇതിനകം വ്യക്തമാക്കുമായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ചു കൃത്യമായി കണക്കുകൾ ആർബിഐക്ക് സമർപ്പിക്കുന്നുണ്ട്. അംഗീകൃത ഡീലറായ ആക്സിസ് ബാങ്കും ഇക്കാര്യത്തിൽ സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറവാണെന്നും കിഫ്ബി വ്യക്തമാക്കി.

English Summary:

Masalabonds investigation KIIFB position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com