ആളിക്കത്തി പിഎസ്‌സി കോഴ വിവാദം; ‘അമ്മ’ എക്സിക്യൂട്ടിവിലേക്ക് നടി ജോമോള്‍: അറിയാം പ്രധാന വാർത്തകൾ
Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തന്നെ വ്യക്തിപരമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നുവെന്നും റിയാസ്. ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്നും മുഖ്യമന്ത്രി തന്നെ അതു പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞു.
വായിക്കാം: ‘എന്തുകൊണ്ടാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാം; പിഎസ്‌സി വിവാദത്തിൽ കാര്യമില്ല’
ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡിലായിരുന്നു ആക്രമണം.
വായിക്കാം: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അഞ്ചു സൈനികർക്ക് വീരമൃത്യു
സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണമെന്നു ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിർദേശം. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുതെന്നും അറിയിച്ചു.
വായിക്കാം: ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്: ഹൈക്കോടതി
താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ചേർന്ന അമ്മയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനും ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നു പി.ബി.നൂഹിനും മാറ്റം. ശ്രീറാമിനു പകരം നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. ശ്രീറാമിനു പുതിയ നിയമനം നൽകിയിട്ടില്ല. കെടിഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ.
വായിക്കാം: ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നു പി.ബി.നൂഹിനെ മാറ്റി; സപ്ലൈകോയിൽനിന്ന് ശ്രീറാമിനെയും