ADVERTISEMENT

ഫ്രഞ്ച് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം നിരീക്ഷിക്കുമ്പോൾ തെളിയുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം. ഹംഗറി, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളിൽ രാഷ്ട്രീയാധികാരം നേടിയതും മറ്റു യുറോപ്യൻ രാജ്യങ്ങളിലേക്കു ചുഴലിക്കാറ്റ് പോലെ പടരുന്നതുമായ തീവ്ര വലതുപക്ഷ – കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം, ഫ്രാൻസിലും കഴിഞ്ഞ ഒരു ദശകത്തിലേറെയായി ശക്തിപ്രാപിച്ചുവരികയായിരുന്നു. അവർ ഇത്തവണ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷം നേടിയേക്കുമെന്ന സൂചന ആദ്യഘട്ട വോട്ടെടുപ്പിന്റെ ഫലം വന്നതോടെ വ്യക്തമായി. ഇതോടെ, വിശാല ജനാധിപത്യ, ഉദാര സാമൂഹികതയിൽ ഊന്നിയ ഫ്രഞ്ച് റിപ്പബ്ലിക്കൻ രാഷ്ട്രീയ ആശയത്തെ പിന്തുണയ്ക്കുന്ന സാധാരണ മനുഷ്യർ ഉറക്കം ഞെട്ടിയെണീറ്റുവെന്നതു രണ്ടാംഘട്ട ഫലം വ്യക്തമാക്കുന്നു.  

ഫ്രാൻസിലെ വിശാല ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിൽ നയപരമായ ഭിന്നതകളുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ഗ്രീൻ പാർട്ടി കക്ഷികളാണുള്ളത്. മരീൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ കക്ഷിയായ നാഷനൽ റാലിയുടെ മുന്നേറ്റം തടയാനാണ് അവർ തിടുക്കത്തിൽ ഒരു തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പുഫലം വന്നതോടെ, പരമ്പരാഗത വൈരികളായ ഇടതു–മധ്യപക്ഷ പാർട്ടികളും യാഥാർഥ്യത്തിലേക്കു വന്നു. അങ്ങനെയാണു പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യവും വിശാല ഇടതു സഖ്യവും തമ്മിൽ തിരഞ്ഞെടുപ്പു ധാരണയായത്.

ഇതേത്തുടർന്നു വിവിധ മണ്ഡലങ്ങളിൽ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥിക്കുവേണ്ടി മറ്റു കക്ഷികളുടെ ഇരുന്നൂറോളം സ്ഥാനാർഥികൾ പിൻവാങ്ങി. സാധാരണഗതിയിൽ, വോട്ട് മറിക്കാൻ നേതാക്കൾ ധാരണയായാലും സാധാരണ അണികൾ അങ്ങനെ ചെയ്യണമെന്നില്ല. ഫ്രാൻസിൽ നേതാക്കൾ അണികളോടു വോട്ട് മറിക്കാൻ പരസ്യമായി അഭ്യർഥിച്ചു. പ്രചാരണം ആ നിലയ്ക്കു ഊർജിതമാക്കുകയും ചെയ്തു. തീവ്രവലതുപക്ഷ മുന്നേറ്റം തടയാൻ സാധാരണ പ്രവർത്തകർ ഉത്സാഹത്തോടെ രംഗത്തിറങ്ങിയതോടെ ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന നാഷനൽ റാലി മൂന്നാമതായി, രണ്ടാമതുണ്ടായിരുന്ന ഇടതുസഖ്യം ഒന്നാമതെത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന മക്രോയുടെ കക്ഷി രണ്ടാമതെത്തിയെങ്കിലും അവരുടെ സീറ്റുകളുടെ എണ്ണം ഗണ്യമായി നഷ്ടമായെങ്കിലും തീവ്ര വലതുപക്ഷത്തേക്കു തിരിഞ്ഞ കാറ്റിനെ ഇടതുപക്ഷത്തേക്കു തിരിക്കാൻ ഫ്രാൻസിലെ വോട്ടർമാർക്കു കഴിഞ്ഞു. 

french-election-info-1

രണ്ടാമത്തെ കാര്യം, നിലവിൽ ഫ്രാൻസിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വമാണ്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ പാരിസ് ഒളിംപ്കിസിനു തിരശീല ഉയരും. അതിനു മുൻപേ പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കണം. മക്രോയുടെ പാർട്ടിയുടെ തകർച്ചയോടെ നിലവിലെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജിക്കൊരുങ്ങിയെങ്കിലും തൽക്കാലം തുടരാനാണു പ്രസിഡന്റ് നിർദേശിച്ചത്. തോൽവി അംഗീകരിക്കാനും തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഇടതുസഖ്യ നേതാക്കൾ മക്രോയോട് ആവശ്യവുമുന്നയിച്ചു. തിരഞ്ഞെടുപ്പുകാല ധാരണ ഭരണസഖ്യമായി തുടരണോ വേണ്ടയോ എന്നാണ് ഇനി തീരുമാനിക്കേണ്ടത്. എന്തായാലും ഇടതുപാർട്ടികളിൽ നിന്നൊരാളെ പ്രധാനമന്ത്രിയായി മക്രോ നിയമിക്കേണ്ടിവരും. ‌

മൂന്നാമത്തെ കാര്യം, പ്രതീക്ഷിച്ച വിജയം നേടാതിരുന്ന നാഷനൽ റാലിയുടെ കാര്യമാണ്. ‘തിര ഉയർന്നുകൊണ്ടിരിക്കുന്നു. ഉചിതമായ നേരത്ത് അത് ഇനിയും ഉയരും’ എന്നാണു പാർട്ടി നേതാവ് മരീൻ ലെ പെൻ പറഞ്ഞത്. അവർ 2027ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ്. കഴിഞ്ഞ മൂന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മരീൻ തോൽവി നേരിട്ടിരുന്നു. 2022ൽ മക്രോയോടു നേരിയ വ്യത്യാസത്തിനാണു തോറ്റത്. തിര ഇനിയും ഉയരുമെന്ന് അവർ ഉദ്ദേശിച്ചത് 2027ൽ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ കാണാമെന്നാണ്. 

french-election-info-2

നാലാമത്തെ കാര്യം, ഫ്രഞ്ച് തിരഞ്ഞെടുപ്പു ഫലം യുറോപ്പിനും ലോകത്തിനും നൽകുന്ന സന്ദേശമാണ്. ഫ്രാൻസിൽ ഇമ്മാനുവൽ മക്രോയുടെ ഭരണം ഒരു ദുരന്തമായിരുന്നു. തനിക്കു കിട്ടിയ മുഴുവൻ അവസരങ്ങളും അദ്ദേഹം കളഞ്ഞുകുളിച്ചുവെന്നാണ് ഒരു ഫ്രഞ്ച് പത്രം എഴുതിയത്. ഉയരുന്ന ജീവിതച്ചെലവ് ജനങ്ങളെ വട്ടംചുറ്റിക്കുന്നു. ഈ സ്ഥിതി ഫ്രാൻസിൽ മാത്രമല്ല, ജർമനിയിലും ബ്രിട്ടനിലുമുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസ്ഥിരത എന്നിവ പൊതുപ്രശ്നങ്ങളായി മാറുമ്പോൾ അതിന് ഉത്തരവാദികൾ കുടിയേറ്റക്കാരാണെന്ന ഒരു വിചാരം യുറോപ്പിൽ പൊതുബോധത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതോടെ സങ്കുചിത ദേശീയതയുടെയും വംശീയതയുടെയും ചിഹ്നങ്ങൾക്കു വീണ്ടും ജനങ്ങൾക്കിടയിൽ സ്വാധീനം നേടാനായി.

french-election-info-3

നാത്‌സി ആശയങ്ങൾ പിന്തുടരുന്ന ഓൾട്ടനേറ്റീവ് ഫോർ ജർമനി എന്ന സംഘടന ജർമനിയിൽ പുതിയ രാഷ്ട്രീയ ശക്തിയായി വളർന്നിരിക്കുന്നു. രണ്ടാം ലോകയുദ്ധകാലത്തെ നാത്‍സി ഭരണ ഭൂതകാലമുള്ള സംഘടനയാണു മരീൻ ലെ പെന്നിന്റെ നാഷനൽ റാലിയും. ഇറ്റലിയിലെ ജോർജ മെലോനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന ഭരണകക്ഷിക്കും ഫാഷിസ്റ്റ് ഭൂതകാലമാണ് ഉള്ളത്. ഇവരുടെയെല്ലാം പൊതുസവിശേഷത ശക്തമായ കുടിയേറ്റവിരുദ്ധതയാണ്. അഭയാർഥികളായി എത്തുന്നവരും വിദേശ തൊഴിലാളികളും തങ്ങളുടെ അവസരങ്ങളും രാജ്യ വിഭവങ്ങളും കവർന്നുകൊണ്ടുപോകുന്നുവെന്നാണ് യുറോപ്പിലെ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയം. 

ലോകമെങ്ങും കോളനികൾ സ്ഥാപിച്ച് ആ രാജ്യങ്ങളിലെ സമ്പത്ത് നൂറ്റാണ്ടുകളോളം വേരോടെ പിഴുതെടുത്ത യുറോപ്യൻ ശക്തികൾ ഇപ്പോൾ അഭയാർഥികൾ തങ്ങളെ കൊള്ളയടിക്കുന്നുവെന്നു നിലവിളിക്കുന്നതു വൈരുദ്ധ്യമായി തോന്നാമെങ്കിലും അവിടത്തെ യാഥാർഥ്യമാണത്. ഫ്രാൻസിൽ നാഷനൽ റാലിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന്, ഫ്രഞ്ചുകാരല്ലാത്ത താമസക്കാർക്കു സർക്കാർ നൽകുന്ന സൗജന്യ ചികിത്സാ സഹായം എടുത്തു കളയുമെന്നതാണ്. 5 വർഷം തുടർച്ചയായി ഫ്രാൻസിൽ താമസിച്ചിട്ടുണ്ടെങ്കിൽ മറ്റു രേഖകളിലൊന്നുമില്ലാത്ത ആൾക്കും ഫ്രാൻസിൽ സൗജന്യ ചികിത്സ ലഭിക്കും. ഈ ആനുകൂല്യം എടുത്തു കളയുന്നതിനൊപ്പം ഫ്രാൻസിൽ ജനിക്കുന്ന ആർക്കും ലഭിക്കുന്ന സ്വഭാവിക പൗരത്വം ഫ്രഞ്ചുകാർക്കു മാത്രമായി പരിമിതിപ്പെടുത്തുമെന്നതാണു രണ്ടാമത്തെ വാഗ്ദാനം.  ഈ രണ്ടു വാഗ്ദാനങ്ങളും വലിയൊരു വിഭാഗം ഇടത്തരക്കാരെ ആകർഷിച്ചെന്നതിന്റെ തെളിവാണ് അവരുടെ വോട്ട് വിഹിതം ഉയർന്നത്. 

മരീൻ ലെ പെൻ, ഇമ്മാനുവൽ മക്രോ (Photos: AFP)
മരീൻ ലെ പെൻ, ഇമ്മാനുവൽ മക്രോ (Photos: AFP)

സെമി പ്രസിഡൻഷ്യൽ ഭരണസംവിധാനമാണു ഫ്രാൻസിലേത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെയാണു പാർലമെന്റ് തിരഞ്ഞെടുപ്പു നടക്കുന്നത്. പ്രധാനമന്ത്രിയെ നിയോഗിക്കുന്നതും പ്രസിഡന്റാണ്. സാധാരണ നിലയിൽ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന കക്ഷി തന്നെയാവും പാർലമെന്റിലും ഭൂരിപക്ഷം നേടുക. എന്നാൽ, ഇത്തവണ കാലാവധി തീരും മുൻപേ പാർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയാണു പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ചെയ്തത്. യൂറോപ്യൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫ്രഞ്ച് വലതുപക്ഷ പാർട്ടിയായ നാഷനൽ റാലിക്കു മുന്നേറ്റമുണ്ടായ സാഹചര്യത്തിലാണു ഇടക്കാല തിരഞ്ഞെടുപ്പിലേക്കു മക്രോ നീങ്ങിയത്.  

ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലെ ഫലത്തെത്തുടർന്ന് രാത്രിയിൽ പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ നടന്ന റാലിയിൽനിന്നുള്ള ദൃശ്യം. Photo by EMMANUEL DUNAND / AFP
ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലെ ഫലത്തെത്തുടർന്ന് രാത്രിയിൽ പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ നടന്ന റാലിയിൽനിന്നുള്ള ദൃശ്യം. Photo by EMMANUEL DUNAND / AFP

ഫ്രഞ്ച് പാർലമെന്റായ നാഷനൽ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് രീതി ഇങ്ങനെയാണ്– ഒരു സ്ഥാനാർഥി വിജയിക്കണമെങ്കിൽ മണ്ഡലത്തിൽ കുറഞ്ഞത് 25% വോട്ട് രേഖപ്പെടുത്തുകയും അതിന്റെ 50 ശതമാനമെങ്കിലും വോട്ട് സ്ഥാനാർഥിക്കു ലഭിക്കുകയും വേണം. അല്ലെങ്കിൽ വോട്ടെടുപ്പു രണ്ടാം ഘട്ടത്തിലേക്കു പോകും. ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ തീവ്രവലതുപക്ഷപാർട്ടിയായ നാഷനൽ റാലിക്കു വൻമുന്നേറ്റമുണ്ടായി. ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇതാദ്യമായി വലതുപക്ഷം ആധിപത്യം നേടുന്നതു ചൂടേറിയ ചർച്ചകൾക്കു വഴിതുറന്നു. കാലാവധി കഴിഞ്ഞ പാർലമെന്റിൽ മക്രോയുടെ പാർട്ടിക്കു കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുള്ള സഖ്യമായിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് ഫലം വന്നപ്പോൾ, മൂന്നാം സ്ഥാനത്തായി മക്രോ സഖ്യം. ന്യൂ പോപ്പുലർ ഫ്രണ്ട് എന്ന ഇടതുസഖ്യം രണ്ടാമതും. ഒന്നാമത് നാഷനൽ റാലിയും. ആദ്യഘട്ടത്തിൽ 577 അംഗ പാർലമെന്റിലെ 76 സീറ്റിൽ മാത്രമാണു വിജയികളായത്. ബാക്കി സീറ്റുകളിൽ രണ്ടാം ഘട്ടത്തിലേക്കു വോട്ടെടുപ്പു നീണ്ടതാണു തിരഞ്ഞെടുപ്പു തന്ത്രം മാറ്റാൻ വലതുപക്ഷ വിരുദ്ധ കക്ഷികൾക്ക് അവസരം നൽകിയത്. ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇതിനെ ‘റിപ്പബ്ലിക്കൻ അണകെട്ടി തടയുക’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. വലതുപക്ഷ തിരയേറ്റം തടുക്കാൻ വിശാല റിപ്പബ്ലിക്കൻ സഖ്യം എന്ന ആശയം മുൻനിർത്തി മാധ്യമങ്ങളും എഴുതിയിരുന്നു. ‘ദുരന്തം അടുത്തെത്തി. അതു തടയാൻ ഇനിയും സമയമുണ്ട്’ എന്നാൽ ഒന്നാം ഘട്ട വോട്ടെടുപ്പിനുശേഷം ഇടതുപത്രമായ ഹുമാനൈറ്റ് എഴുതിയത്.  

മിനിമം കൂലി ഉയർത്തുമെന്നും പെൻഷൻ പ്രായം ഉയർത്തൽ റദ്ദാക്കുമെന്നും ആവശ്യവസ്തുക്കൾക്കു വിലനിയന്ത്രണം കൊണ്ടുവരുമെന്നുമുള്ളതാണു ഇടതുസഖ്യത്തിന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ. ഇത് പാർലമെന്റിൽ പാസാകണമെങ്കിൽ മക്രോ സഖ്യത്തിന്റെ പിന്തുണ ആവശ്യമായിവരും. ഭരണസ്ഥിരതയ്ക്കു ഇടതുമായി ധാരണയ്ക്കു തയാറാണെന്നാണു മധ്യപക്ഷ നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ ഇടതുപക്ഷത്തെ തീവ്രനിലപാടുകാരുമായി ഒത്തുപോകുക എളുപ്പമാവില്ലെന്നാണു വിലയിരുത്തൽ. ‌ഈ പക്ഷത്തിന്റെ നേതാവ് ഴാങ് ലുക് മിലോഷൻ മക്രോയുടെ കടുത്ത എതിരാളിയുമാണ്. 

അതിനിടെ, യുറോപ്യൻ പാർലമെന്റിൽ ഹംഗറി പ്രധാനമന്ത്രി വിക്തർ ഓർബന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ മരീൻ ലെ പെന്നിന്റെ നാഷനൽ റാലിയും അണിചേരുമെന്ന പ്രഖ്യാപനം കൂടി വന്നിട്ടുണ്ട്. ‘യൂറോപ്യൻ ദേശസ്നേഹികൾ’ എന്നർഥം വരുന്ന പേരുള്ള സഖ്യത്തിൽ ഇറ്റലിയിലെ ജോർജ മെലോനിയുടെ പാർട്ടിയുമുണ്ട്. 84 അംഗങ്ങളുമായി പാർലമെന്റിലെ മൂന്നാമത്തെ വലിയ സഖ്യമായി ഇതുമാറും. നിലവിലെ യൂറോപ്യൻ യൂണിയൻ നയങ്ങളെയാവും ഇവർ വെല്ലുവിളിക്കുക.

English Summary:

How the Left Alliance Halted the Right-Wing Surge in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com