ADVERTISEMENT

തിരുവനന്തപുരം ∙ ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം. 2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിനു ശേഷം മനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. തെങ്കാശിയിലെ ലോഡ്ജില്‍വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മനു പൊലീസിനോടു പറഞ്ഞത്. മറ്റു പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. മനുവിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

ആറു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിൽ, ജൂണ്‍ 12 നാണ് ക്രിക്കറ്റ് പരിശീലകന്‍ ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ ശുചിമുറിയിൽവച്ച് കയറിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിന്നാലെ 6 പെണ്‍കുട്ടികള്‍ കൂടി ഇയാൾക്കെതിരെ പരാതി നല്‍കി. 

2018 ല്‍ നഗരത്തിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. ഭീഷണി കാരണം പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പിന്നീട് മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറി. അടുത്തിടെ നഗരത്തിലെ സ്റ്റേഡിയത്തില്‍ മത്സരത്തിനെത്തിയ പെണ്‍കുട്ടി മനുവിനെ കാണുകയും പ്രതികരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടിയ വാര്‍ത്ത കണ്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നൽകിയത്. പെണ്‍കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതികളിൽ പറയുന്നു.

ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തെന്നും ഇതു കാട്ടി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തെന്നുമാണ് പരാതികളില്‍ പറയുന്നത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.

പരിശീലനത്തിനിടയിലും പെണ്‍കുട്ടികളോട് ലൈംഗിക കാര്യങ്ങൾ സംസാരിച്ചിരുന്നെന്നു പരാതികളില്‍ പറയുന്നു. മനുവിനെതിരെ കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ ഇയാള്‍ക്കു കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. മനുവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവ് തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടെന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മനുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും താൻ അയച്ച പരാതികളെല്ലാം ഇ-മെയിലിൽനിന്ന് ഡിലീറ്റ് ചെയ്തെന്നും ട്രാഷ് ഫോള്‍ഡറില്‍നിന്നും മെയിലുകൾ നീക്കിയെന്നും രക്ഷകർത്താവ് പരാതിയില്‍ പറയുന്നു.

English Summary:

KCA Coach Admits to Raping Girl in Tenkasi, Police Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com